കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം. തുടര്‍ച്ചയായ രണ്ടാം മത്സരവും ജയിച്ച ഇന്ത്യ മൂന്ന് കളികളുടെ പരമ്പരയും സ്വന്തമാക്കി. സെഞ്ചുറികള്‍ നേടിയ യുവരാജ് സിംഗിന്റെയും എം എസ് ധോണിയുടെയും മികവില്‍ 381 എന്ന പടുകൂറ്റന്‍ സ്കോര്‍ എടുത്തെങ്കിലും ഇന്ത്ന്‍ വിജയം അത്ര എളുപ്പമായിരുന്നില്ല. ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്റെ നേതൃത്വത്തില്‍ തിരിച്ചടിച്ച ഇംഗ്ലണ്ട് വിജയത്തിന് വെറും പതിനഞ്ച് റണ്‍സ് അകലെയാണ് പോരാട്ടം അവസാനിപ്പിച്ചത്.
2-0. Game set and Match #TeamIndia @Paytm #INDvENG pic.twitter.com/zLeFzoAwsQ
— BCCI (@BCCI) January 19, 2017
81 പന്തില്‍ ആറ് ഫോറും അഞ്ച് സിക്സുമായി ക്യാപ്റ്റന്‍ ഇയാന്‍ മോര്ഗന് തന്നെയാണ് ഇന്ത്യന്‍ ക്യാമ്പിലേക്ക് പോരാട്ടം നയിച്ചത്. നാല്പത്തിയൊമ്പതാം ഓവറില്‍ മോര്ഗന് റണ്ണൗട്ടായില്ലെങ്കില്‍ കളിയുടെ റിസള്‍ട്ട് തന്നെ മറ്റൊന്നായേനെ. നേരത്തെ സ്കോർ 28ല്‍ നില്‍ക്കേ ഓപ്പണര്‍ അലക്സ് ഹെയ്ല്‍സിനെ നഷ്ടമായെങ്കിലും ജേസണ്‍ റോയിയും ജോ റൂട്ടും ചേര്‍ന്ന് ഇംഗ്ലണ്ടിന്റെ തിരിച്ചടിക്ക് അടിത്തറയിട്ടു. റോയ് 82 ഉം റൂട്ട് 54 ഉം റണ്‍സെടുത്തു.
എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇംഗ്ലണ്ടിനെ തങ്ങളുടെ നിയന്ത്രണത്തില്‍ നിറുത്തി. 1 റണ്‍സെടുത്ത് സ്റ്റോക്സും 10 റണ്‍സെടുത്ത് ബട്ലറും പുറത്തായതോടെ ഇംഗ്ലണ്ടിന്റെ കഥ കഴിഞ്ഞു എന്ന് തോന്നി. എന്നാല്‍ മോയിന്‍ അലിയെ കൂട്ട് പിടിച്ച് മോര്ഗന് കളി തുടര്‍ന്നു. മോയിന്‍ അലി 55 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ വന്ന പ്ലങ്കറ്റ് 17 പന്തില്‍ 26 റണ്‍സെടുത്തു.
റണ്‍മഴ കണ്ട മത്സരത്തില്‍ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും ഒരു ബൗളര്‍ പോലും രക്ഷപ്പെട്ടില്ല. പത്തോവറില്‍ 65 റണ്‍സ് വിട്ടുകൊടുത്താണ് അശ്വിന് 3 വിക്കറ്റ് വീഴ്ത്തിയത്. ഭുവനേശ്വര്‍ കുമാര്‍ പത്തോവറില്‍ 63 റണ്‍സിന് 1 വിക്കറ്റെടുത്തു. ഭുമ്ര ഒമ്പതോവറില്‍ വിട്ടുകൊടുത്തത് 81 റണ്‍സ്. കിട്ടിയത് രണ്ട് വിക്കറ്റ്. ജഡേജ പത്തോവറില്‍ 45 റണ്‍സ് മാത്രമേ കൊടുത്തുള്ളൂ. പാണ്ഡ്യ ആറോവറില്‍ 60 റണ്‍സ് വഴങ്ങി.