നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാമത്തെ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് അത്ഭുത ജയം. ടീം സെലക്ഷന്‍ മുതല്‍ എക്‌സിക്യൂഷന്‍ വരെ പാളിയ കളിയാണ് ഫാസ്റ്റ് ബൗളര്‍മാരുടെ മികവില്‍ ഇന്ത്യ പിടിച്ചെടുത്തത്. അവസാന രണ്ടോവറില്‍ ഭുമ്ര വിട്ടുകൊടുത്തത് വെറും 4 റണ്‍സ്. വീഴ്ത്തിയത് 2 വിക്കറ്റ്. അവസാന ഓവറില്‍ 8 റണ്‍സ് മാത്രം മതിയായിരുന്ന ഇംഗ്ലണ്ടിനെ ഭുമ്ര വെറും 2 റണ്‍സ് മാത്രം വഴങ്ങി ഒറ്റയ്ക്ക് തോല്‍പ്പിക്കുകയായിരുന്നു.
നേരത്തെ ഓപ്പണറായി ഇറങ്ങിയ വിരാട് കോലി ആക്രമിക്കാനുള്ള ശ്രമത്തിനിടെ ഔട്ടായതോടെ ഇന്ത്യയുടെ കഷ്ടകാലം തുടങ്ങി. ഒരറ്റത്ത് രാഹുല്‍ ഉറച്ചുനിന്നെങ്കിലും മറ്റേയറ്റത്ത് യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, ധോണി തുടങ്ങിയ വമ്പന്മാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 20 ഓവറില്‍ ഇന്ത്യ തട്ടിയും മുട്ടിയും എത്തിയത് 144 റണ്‍സില്‍ മാത്രം.
ഒന്നാം മത്സരത്തിന്റെ റിപ്ലേ പോലെയായിരുന്നു നാഗ്പൂര്‍ മത്സരത്തിലും ചേസിങ് തുടങ്ങിയത് കാണ്‍പൂരിലെ അത്ര പോയില്ലെങ്കിലും മനോഹരമായ ഓരോ സിക്‌സറുകള്‍ക്ക് ശേഷം ഓപ്പണര്‍മാര്‍ ഒരേ ഓവറില്‍ ഔട്ടായി. കാണ്‍പൂരില്‍ ചാഹല്‍ എങ്കില്‍ ഇവിടെ നെഹ്‌റയ്ക്കാണ് വിക്കറ്റ് കിട്ടിയത്. മോര്‍ഗനും റൂട്ടും ചേര്‍ന്ന് ഇംഗ്ലണ്ടിനെ താളത്തിലാക്കി. മോര്‍ഗന്‍ പുറത്തായതിന് പിന്നാലെ സ്‌റ്റോക്‌സിനെയും മിശ്ര ബൗള്‍ഡാക്കിയെങ്കിലും അത് നോബോളായി.
ജീവൻ കിട്ടിയ സ്റ്റോക്സ് അടിച്ച 37 റണ്‍സാണ് ഇന്ത്യയ്ക്ക് പിന്നീട് വിനയായത്. റൂട്ട് റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് ഫിഫ്റ്റി പാര്‍ട്ണര്‍ഷിപ്പോടെ ഇംഗ്ലണ്ടിന് കളിയില്‍ തിരിച്ചെത്തും എന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഇന്ത്യയ്ക്ക് വേണ്ടി നെഹ്‌റ മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് വിടുകയായിരുന്നു. 15 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും അടക്കം 21 റണ്‍സെടുത്ത കോലിയെ ആണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. കെ എല്‍ രാഹുല്‍ 71ഉം മനീഷ് പാണ്ഡെ 30ഉം റണ്‍സെടുത്തു. റെയ്‌ന 10 പന്തില്‍ 7, യുവരാജ് 12 പന്തില്‍ 4, ധോണി 7 പന്തില്‍ 5 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍. ഓപ്പണറായി റിഷഭ് പന്ത് അരങ്ങേറുമെന്ന് കരുതപ്പെട്ടെങ്കിലും അതുണ്ടായില്ല.