കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാമത്തെ ടെസ്റ്റിൽ ഇന്ത്യയ്ക്ക് തട്ടുപൊളിപ്പൻ വിജയം. ഒരിന്നിംഗ്സിനും 53 റൺസിനുമാണ് ഇന്ത്യ ലങ്കയെ കീഴക്കിയത്. ഒന്നാം ടെസ്റ്റിൽ 304 റൺസിന് ജയിച്ച ഇന്ത്യ ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി. പരമ്പരയിൽ ഒരു മത്സരം കൂടി ബാക്കിയുണ്ട്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇടംകൈ സ്പിന്നർ രവീന്ദ്ര ജഡേജയുടെ മികവിലാണ് ഇന്ത്യ നാലാം ദിനം തന്നെ ശ്രീലങ്കയെ ഓളൗട്ടാക്കി കളി പിടിച്ചത്.
439 റൺസിന്റെ റെക്കോർഡ് ഒന്നാമിന്നിംഗ്സ് കടവുമായി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്ക മൂന്നാം ദിവസം കനത്ത ചെറുത്തുനിൽപ്പാണ് നടത്തിയത്. 141 റൺസെടുത്ത ഓപ്പണർ കരുണരത്നെ, 110 റൺസെടുത്ത കുശാൽ മെൻഡിസ് എന്നിവരാണ് ലങ്കൻ പോരാട്ടം നയിച്ചത്. മെൻഡിസ് പോയതിന് പിന്നാലെ മാത്യൂസായി കരുണരത്നെയ്ക്ക് കൂട്ട്. എന്നാൽ തുടർച്ചയായ ഓവറുകളിൽ ഇവരെ രണ്ടുപേരെയും വീഴ്ത്തി ജഡേജ ഇന്ത്യയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു.
ഉപുൽ തരംഗ, ദിനേശ് ചന്ദിമൽ എന്നിവരുടെ പരാജയവും ഒന്നാം ഇന്നിംഗ്സിലെ കൂറ്റൻ കടവുമാണ് ലങ്കയ്ക്ക് ബാധ്യതയായത്. സ്കോർ 310 ൽ നിൽക്കെ കരുണരത്നയെ വീഴ്ത്തിയ ശേഷം രവീന്ദ്ര ജഡേജ ശരിക്കും ലങ്കൻ ബാറ്റിംഗിന് മേൽ കേറി മേയുകയായിരുന്നു. 39 ഓവറുകൾ പന്തെറിഞ്ഞ ജഡേജ 152 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ഹർദീക് പാണ്ഡ്യ, അശ്വിൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഉമേഷ് യാദവിനാണ് ബാക്കിയുള്ള 1 വിക്കറ്റ്.