വീരേന്ദർ സേവാഗ്, ടോം മൂഡി തുടങ്ങിയ വമ്പൻമാർ വരെ അപേക്ഷിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷയുമായി 30 കാരൻ എഞ്ചിനീയറും. സേവാഗിലും മൂഡിയിലും തൃപ്തി പോരാതെ പരിശീലക സ്ഥാനത്തേക്ക് കൂടുതൽ അപേക്ഷകള്‍ ക്ഷണിച്ചിരിക്കുകയാണ് ബി സി സി ഐ. ഇതിന് പിന്നാലെ, രവി ശാസ്ത്രിയെ പോലുള്ളവരെ ബോർഡ് നേരിട്ട് സമീപിക്കും എന്നും സൂചനകൾ ഉണ്ട്.
നാസിക് സ്വദേശിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചിന്റെ സ്ഥാനത്തേക്ക് അപേക്ഷ നൽകിയിരിക്കുന്ന ഉപേന്ദ്രനാഥ് ബ്രഹ്മചാരി. അനിൽ കുംബ്ലെയെ വേണ്ടവിധം പരിഗണിക്കാതിരുന്ന ബി സി സി ഐയോടും ക്യാപ്റ്റൻ വിരാട് കോലിയോടുമുള്ള പ്രതിഷേധമായിട്ടാണ് ഉപേന്ദ്രനാഥ് അപേക്ഷ അയച്ചിരിക്കുന്നത്. എന്നാൽ ഐ സി സി അംഗരാജ്യങ്ങളിൽ അന്താരാഷ്ട്ര തലത്തിലോ, ആഭ്യന്തര തലത്തിലോ പരിശീലിപ്പിച്ചവരെ മാത്രമേ ബി സി സി ഐ പരിഗണിക്കുന്നുള്ളൂ.
തൻറെ അപേക്ഷ തള്ളിയാലും വേണ്ടില്ല, ഇത് ബി സി സി ഐക്ക് നേരെയുള്ള പ്രതിഷേധമാണ് എന്നാണ് ഉപേന്ദ്രനാഥ് പറയുന്നത്. ബി സി സി ഐയും വിരാട് കോലിയും അനിൽ കുംബ്ലെയോട് പെരുമാറിയ രീതി തനിക്ക് ഇഷ്ടമായിട്ടില്ല. കോലിയുടെ വഴിക്ക് വരാത്തത് കൊണ്ടാണ് കുംബ്ലെ അപമാനിക്കപ്പെട്ടത്. ഇതിനെതിരായ തന്റെ പ്രതിഷേധമാണ് ഈ അപേക്ഷ. ഇത്രയും വലിയ പോസ്റ്റിലേക്ക് അപേക്ഷ അയച്ചെങ്കിലും സ്കൂളിൽ മാത്രം ക്രിക്കറ്റ് കളിച്ച പരിചയമേ തനിക്കുള്ളൂ എന്നാണ് ഇയാൾ പറയുന്നത്.