കളിക്കാരനായും കോച്ചായും ധോണി
ടെസ്റ്റ് ടീമിൽ നിന്നും വിരമിച്ചുകഴിഞ്ഞു ധോണി. രണ്ട് വർഷത്തിലധികമായി ധോണി ഏകദിനത്തിലും ട്വന്റി 20 യിലും മാത്രമേ കളിക്കുന്നുള്ളൂ. ഈ രണ്ട് ഇനത്തിലും ഇന്ത്യയ്ക്ക് പരിമിതമായ കളികൾ മാത്രമേ ഉള്ളൂ എന്നതിനാൽ ധോണിക്ക് പരിശീലകന്റെ റോൾ കൂടി ചെയ്യാവുന്നതേ ഉള്ളൂ എന്നാണ് ആരാധകർ പറയുന്നത്. വെറുതെയല്ല, ഇതിന് കൃത്യമായ കാരണങ്ങളും ഉണ്ട്.
ധോണിയുടെ കണക്കുകൾ
കളിക്കാരൻ എന്ന നിലയിലും ക്യാപ്റ്റൻ എന്ന നിലയിലും ധോണിയുടെ കണക്കുകൾ തന്നെയാണ് ഇതിൽ പ്രധാനം. ക്രിക്കറ്റ് ബ്രെയിൻ എന്ന കാര്യത്തിൽ ഇന്ന് ധോണിയെ വെല്ലാൻ പോന്ന മറ്റൊരാൾ ഇന്ത്യൻ ക്രിക്കറ്റിൽ ഇല്ല. ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ടെസ്റ്റ് ജയങ്ങൾ ധോണിയുടെ പേരിലാണ്. മൂന്ന് ഐ സി സി ട്രോഫികൾ നേടിയ ധോണിയുടെ തന്ത്രങ്ങളുടെയും പരിചയ സമ്പത്തിന്റെയും കാര്യത്തിലും സംശയം വേണ്ട.
ധോണി - കോലി റാപ്പോ
എം എസ് ധോണിയുടെ കീഴിൽ കുറേക്കാലം വൈസ് ക്യാപ്റ്റനായി കളിച്ചിട്ടുള്ള ആളാണ് കോലി. ധോണി ക്യാപ്റ്റൻസി വിട്ട് കോലി മുഴുവൻ സമയ ക്യാപ്റ്റനായെങ്കിലും ഇപ്പോഴും ധോണിയോട് അഭിപ്രായങ്ങൾ തേടാറുണ്ട് കോലി. കോച്ചായി ധോണി എത്തിയാൽ കോലിക്കും പ്രശ്നമുണ്ടാകില്ല. അനിൽ കുംബ്ലെയുമായി കോലിക്ക് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഏറ്റവും വലിയ പ്രശ്നം ഈഗോ ക്ലാഷാണ്.
മുമ്പ് സംഭവിച്ചിട്ടുണ്ട്
ഇന്ത്യൻ ക്രിക്കറ്റിൽ തന്നെ ഇതിന് മുമ്പ് കളിക്കാരനായും കോച്ചായും ഒരാൾ പ്രവർത്തിച്ച ചരിത്രമുണ്ട്. മറ്റാരുമല്ല നമ്മുടെ ലക്ഷ്മി പതി ബാലാജി. 2015 - 16 സീസണിൽ തമിഴ്നാടിന്റെ ബൗളിംഗ് കോച്ചും താരവുമായിരുന്നു ബാലാജി. അന്ന് പ്ലെയിങ് ഇലവനിലും ബാലാജി ഉണ്ടായിരുന്നു. ഫുട്ബോളിലും ബാസ്ക്കറ്റ് ബോളിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.