ലണ്ടൻ: ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ നാളെ (2017 ജൂൺ 18 ഞായറാഴ്ച) ഇന്ത്യയും പാകിസ്താനും ഫൈനൽ കളിക്കാനിരിക്കേ പാകിസ്താൻ ക്യാപ്റ്റൻ സർഫറാസിന് വീരേന്ദർ സേവാഗിന്റെ പിന്തുണ. പേടിക്കേണ്ട കാര്യമില്ല, ഫൈനലിൽ പാകിസ്താന് പിന്തുണ നൽകുകയല്ല സേവാഗ് ചെയ്യുന്നത്. പാകിസ്താൻ ക്യാപ്റ്റന് മാത്രമാണ് വീരുവിൻറെ പിന്തുണ. അതിന് ക്യത്യമായ കാരണവുമുണ്ട്.
ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിന് ശേഷം ഒരുപാട് പേർ സർഫരാസ് അഹമ്മദിനെ ട്രോൾ ചെയ്തിരുന്നു. കളിയിലെ മാൻ ഓഫ് ദ മാച്ച് കൂടിയായ സർഫരാസ് അഹമ്മദ് തപ്പിത്തടഞ്ഞ് ഇംഗ്ലീഷ് പറഞ്ഞതാണ് കളിയാക്കലുകൾക്ക് കാരണമായത്. സർഫരാസിന്റെ വീഡിയോ സഹിതമായിരുന്നു ഇത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.
ഇതിനിടയിലാണ് ഇന്ത്യൻ ആരാധകരും വീരേന്ദർ സേവാഗും സർഫരാസ് ഖാന്റെ സപ്പോർട്ടിന് എത്തിയത്. നല്ല ഇംഗ്ലീഷ് സംസാരിക്കലല്ല സർഫരാസിന്റെ ജോലി. - ഇതായിരുന്നു ആരാധകർ പറഞ്ഞത്. പിന്നാലെ സേവാഗ് ഇങ്ങനെ ട്വീറ്റ് ചെയ്തു - ഇംഗ്ലീഷ് സംസാരിക്കാത്തതിന് സർഫരാസിനെ കുറ്റപ്പെടുത്തുന്നത് പോഴത്തമാണ്. അയാളുടെ ജോലി ക്രിക്കറ്റ് കളിക്കുക എന്നതാണ്. അതയാൾ ഭംഗിയായി ചെയ്ത് പാകിസ്താനെ ഫൈനലിൽ എത്തിച്ചു.
ചാമ്പ്യൻസ് ട്രോഫിയിൽ ഞായറാഴ്ചയാണ് ഫൈനൽ. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് അയൽക്കാരും ചിരവൈരികളുമായ പാകിസ്താനാണ് കലാശക്കളിയിൽ എതിരാളികൾ. ഇതാദ്യമായിട്ടാണ് ഇന്ത്യയും പാകിസ്താനും ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ കളിക്കുന്നത്. ഏതെങ്കിലും ഒരു ഐ സി സി ടൂർണമെന്റിന്റെ ഫൈനലിൽ ഇരുടീമുകളും പരസ്പരം കളിക്കുന്നത് പത്ത് വർഷത്തിന് ശേഷം ഇതാദ്യം.