എന്താണ് പറഞ്ഞത്
1983ലോ മറ്റോ ഇന്ത്യക്കു ലോകകപ്പ് നേടിയ കപിൽദേവിന്റെ ടീമിൽ യുവരാജ് സിങ് ഉണ്ടായിരുന്നു എന്നുള്ള കാര്യം എത്ര പേർക്ക് അറിയാമെന്ന് ഇരിങ്ങാലക്കുട എംഎല്‍എ അരുണന്‍ മാസ്റ്ററാണ് നിയമസഭയിൽ ചോദിച്ചത്. യുവരാജിന്റെ അച്ഛൻ യോഗ് രാജ് സിംഗിനെയാണോ എം എൽ എ ഉദ്ദേശിച്ചത് എന്ന് ചോദിക്കുന്നവരുണ്ട്. അല്ല, യുവി എന്നാണ് താരത്തിന്റെ വിളിപ്പേര് എന്ന് എം എൽ എ എടുത്തുപറയുന്നുണ്ട്.
എന്തിനാണ് പറഞ്ഞത്
മാറേണ്ട വിദ്യാഭ്യാസ രീതിയെ കുറിച്ച് നിയമസഭയിൽ സംസാരിക്കുകയായിരുന്നു അരുണന്‍ മാസ്റ്റർ. അധ്യാപകൻ കൂടിയായ ഇദ്ദേഹം പഠിപ്പിക്കുന്ന കാലത്തെ അനുഭവങ്ങളും സ്പോർട്സ് വിദ്യാഭ്യാസത്തെക്കുറിച്ചും സംസാരിക്കവേയാണ് യുവരാജിന്റെ ടെസ്റ്റ് ഓഫ് മൈ ലൈഫ് എന്ന പുസ്തകത്തിൽ എത്തിയത്. ഇതേക്കുറിച്ച് പറയവേയാണ് എം എൽ എയുടെ നാവിൽ നിന്നും ഈ മണ്ടത്തരം വീണത്.
സോഷ്യൽ മീഡിയ കളിയാക്കൽ
1983 ലോകകപ്പ് ടീമിൽ ഉണ്ടായിരുന്ന ഒന്നര വയസുള്ള യുവരാജ് എന്ന യുവി ഡബ്ൾ സെഞ്ച്വറി അടിച്ച് ഇന്ത്യയുടെ അഭിമാന താരമായി. - എന്നൊക്കെയാണ് ആളുകൾ എം എൽ എയെ കളിയാക്കുന്നത്. എന്നാൽ അരുണൻ മാസ്റ്ററുടെ പ്രസംഗത്തിൽ ശ്രദ്ധിക്കേണ്ടതായ ഒരുപാട് കാര്യങ്ങൾ ഉണ്ട് എന്നതാകട്ടെ എവിടെയും ചർച്ചയായതും ഇല്ല.
യുവരാജിന്റെ ലോകകപ്പുകൾ
വർഷം മാറിപ്പോയി എന്നേയുള്ളൂ, അരുണൻ മാസ്റ്റർ പറഞ്ഞ വർഷം അല്ലെങ്കിലും യുവരാജ് ലോകകപ്പ് ജേതാവാണ് അതും പലവട്ടം. 1999ൽ അണ്ടർ 19 ലോകകപ്പ്, 2007 ൽ ട്വന്റി 20 ലോകകപ്പ്, 2011 ൽ ഏകദിന ലോകകപ്പ് - ഇതിൽ 2011 ലോകകപ്പിലെ മാൻ ഓഫ് ദ സീരിസും യുവിയായിരുന്നു. മറ്റ് രണ്ട് ലോകകപ്പുകളിലും നിർണായക പ്രകടനങ്ങളും പുറത്തെടുത്തു.
ചില കമന്റുകൾ ഇങ്ങനെ
ലോകകപ്പ് നേടിയ ധോണിയുടെ ടീമിൽ ഉണ്ടാക്കുന്ന സുനിൽ ഗവാസ്കറേ സണ്ണി എന്ന് വിളിക്കും. ലോകകപ്പ് നേടിയ കപിലിന്റേ ടീമേതാ? : ഇന്ത്യ. യുവിയെന്ന യുവരാജ് കളിച്ച ടീമേതാ? : ഇന്ത്യ. അപ്പോ ലോകകപ്പ് നേടിയ കപിലിന്റെ ടീമിൽ യുവി ഉണ്ടായിരുന്നില്ലേ... ശെടാ - ഇങ്ങനെയൊക്കെയാണ് സോഷ്യൽ മീഡിയ എം എൽ എയുടെ നാക്ക് പിഴയെ ട്രോളുന്നത്
വല്ല പാട്ടും കേൾക്കാം
കപിൽ ദേവിന്റെ ടീമിൽ യുവരാജ് ഉണ്ടായിരുന്നു എന്ന് പറയുന്നത് കേട്ട മുകേഷ് എം എൽ എ ഇനി വല്ല പാട്ടും കേൾക്കാം എന്ന് പറഞ്ഞു ഹെഡ്ഫോൺ വെച്ചു എന്നൊക്കെയാണ് ട്രോളന്മാർ കാച്ചുന്നത്.
വീഡിയോ കാണാം
മാറേണ്ട വിദ്യാഭ്യാസ രീതിയെ കുറിച്ച് അരുണന്‍ എം എല്‍ എയുടെ കാഴ്ചപ്പാട് ഇതാ ഇങ്ങനെയൊക്കെയാണ്.