സിഡ്‌നി: പേടിക്കണ്ട, സെമി ഫൈനലില്‍ എല്ലാവര്‍ക്കും ബാറ്റ് ചെയ്യാന്‍ അവസരം കിട്ടും എന്നായിരുന്നു ഓസ്‌ട്രേലിയക്കാരോട് ഇന്ത്യന്‍ ആരാധകര്‍ പറഞ്ഞിരുന്നത്. ഈ ലോകകപ്പില്‍ കളിച്ച കളികളില്‍ മുഴുവന്‍ എതിര്‍ ടീമിനെ ഓളൗട്ടാക്കിയതിന്റെ അഹങ്കാരമായിരുന്നു ഇന്ത്യയ്ക്ക്.
എന്നാല്‍ സെമി ഫൈനലില്‍ ബാറ്റിംഗിന്റെ മൂര്‍ച്ച എന്താണെന്ന് ഓസ്‌ട്രേലിയ കാണിച്ച് തന്നു. ആദ്യ പത്തോവറില്‍ മികച്ച പ്രകടനം കാഴ്ചവക്കുന്ന ടീമിനാകും മുന്‍തൂക്കം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആദ്യ ഓവറുകളില്‍ ഇന്ത്യക്ക് തന്നെയായിരുന്നു ആധിപത്യം. പക്ഷേ പതുക്കെ പതുക്കെ ഓസ്‌ട്രേലിയ കുതിച്ച് കയറുകയായിരുന്നു.
സ്മിത്തിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് ആണ് ഓസ്ട്രേലിയക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വെറും 93 പന്തിലാണ് സ്മിത്ത് 105 റണ്‍സ് നേടിയത്. ഓപ്പണര്‍ ആയി ഇറങ്ങി പതിഞ്ഞ താളത്തില്‍ കളിച്ച് 81 റണ്‍സ് സ്വന്തമാക്കിയ ഫിഞ്ചും ഓസ്‌ട്രേലിയക്ക് ശക്തമായ അടിത്തറ നല്‍കി.
ഫോം ആകും മുമ്പ് മാക്‌സ് വെല്ലിനെ പുറത്താക്കാനായി എന്നാതണ് ഇന്ത്യയുടെ ഒരാശ്വാസം. അല്ലെങ്കില്‍ സ്‌കോര്‍ ഇവിടെയൊന്നും നില്‍ക്കില്ലായിരുന്നു.
നാല് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഓസ്‌ട്രേലിയയുടെ റണ്‍ ഒഴുക്കിന് നന്നായി സഹായിച്ചത് ഉമേഷ് യാദവ് ആണ്. ഒമ്പത് ഓവറില്‍ 72 റണ്‍സാണ് വിട്ടുകൊടുത്തത്. അധികം റണ്‍സ് വിട്ടു നല്‍കാതെ പന്തെറിഞ്ഞത് രവീന്ദ ജഡേജയും അശ്വിനും മാത്രം.