മുംബൈ: വനിതാ ലോകകപ്പിൽ ഇന്ത്യൻ ടീം ഫൈനലിൽ എത്തിയതോടെയാണ് വനിതകള്‍ക്കും ഒരു ഐ പി എൽ എന്ന ചർച്ച തുടങ്ങിയത്. ഫൈനലിൽ തോറ്റെങ്കിലും വനിതാ ഐ പി എൽ തുടങ്ങാൻ ഇതാണ് പറ്റിയ സമയം എന്ന് ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ് തന്നെ അഭിപ്രായം പറയുകയും ചെയ്തു. സ്മൃതി മന്ദാന, മിതാലി രാജ്, ഹർമൻപ്രീത് കൗർ, ജുലൻ ഗോസ്വാമി, ദീപ്തി ശർമ, പുനം റൗത്ത് തുടങ്ങിയ പ്രമുഖർ അണിനിരക്കുന്ന വനിതാ ഐ പി എൽ വിജയിക്കാനാണ് സാധ്യതയെന്നും അഭിപ്രായങ്ങളുയർന്നു.
ലോകകപ്പ് ഫൈനൽ വരെ എത്തിയതോടെ വനിതാ ക്രിക്കറ്റിനെ കൂടുതലായി പിന്തുണക്കാനാണ് ബി സി സി ഐയുടെ തീരുമാനം എന്നറിയുന്നു. ബി സി സി ഐ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചതിന് പുറമേ അതാത് സംസ്ഥാനങ്ങളിൽ നിന്നും കളിക്കാർക്ക് മികച്ച ഓഫറുകളും കിട്ടിയിട്ടുണ്ട്. വനിതാ ക്രിക്കറ്റിന് അഭിവൃദ്ധിയുണ്ടാകാനുള്ള സകല പിന്തുണയും നൽകാനാണ് ലോകത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടനയായ ബി സി സി ഐയുടെ തീരുമാനം എന്നറിയുന്നു.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വനിതാ ഐ പി എൽ എന്ന ആശയം ഉടനെയെങ്ങും പ്രാവർത്തികമാകാൻ സാധ്യതയില്ല എന്നാണ് ലഭ്യമാകുന്ന വിവരം. വനിതകളുടെ ബിഗ് ബാഷ് ലീഗിന് ലഭിക്കുന്ന പ്രതികരണങ്ങളുടെ വെളിച്ചത്തിലാണ് ഈ തീരുമാനം എന്നാണ് അറിയുന്നത്. ബി സി സി ഐ മുൻകൈയെടുത്ത് നടത്തിയിരുന്ന ചാമ്പ്യന്‍സ് ലീഗ് വരുമാനം കുറവാണെന്ന കാരണത്താൽ കഴിഞ്ഞ വർഷം അവസാനിപ്പിച്ചിരുന്നു. ഇതിന് മുമ്പും വനിതാ ഐ പി എൽ എന്ന ആശയം പൊങ്ങിവന്നെങ്കിലും പ്രാവർത്തികമായില്ല.