ദില്ലി: ബി സി സി ഐ നിയമിച്ച അഞ്ചംഗ സെലക്ഷന്‍ പാനല്‍ ജോക്കര്‍മാരുടെ കൂട്ടമെന്ന് മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനും ഇതിഹാസ സ്പിന്നറുമായ ബിഷന്‍ സിംഗ് ബേദി. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് ബേദി രൂക്ഷമായ ഈ അഭിപ്രായ പ്രകടനം നടത്തിയത്. എന്തിനാണ് നമ്മുടെ പുതിയ ജോക്കര്‍മാരെ... സോറി സെലക്ടര്‍മാരെ കുറ്റം പറയുന്നത് എന്നായിരുന്നു ബേദിയുടെ ചോദ്യം.
പുറത്താക്കും എന്ന് ഉറപ്പായപ്പോള്‍ സച്ചിന്‍ വിരമിച്ച് നാണക്കേട് ഒഴിവാക്കിയതോ?
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായും കോച്ചായും മുമ്പ് പ്രവര്‍ത്തിച്ചിട്ടുള്ള ബേദി, ബോര്‍ഡുമായി അത്ര രസത്തിലല്ല. അഭിപ്രായങ്ങള്‍ മുഖം നോക്കാതെ വെട്ടിപ്പറയുന്ന ബേദി ഇതിന് മുമ്പും ഇതുപോലുള്ള പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. അതില്‍ പലതും വിവാദമാകുകയും ചെയ്തു. ലോധ കമ്മീഷന്‍ നിര്‍ദ്ദേശങ്ങളെ പിന്തുണക്കുന്ന നിലപാടാണ് ബേദി എപ്പോഴും എടുത്തിട്ടുള്ളത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബി സി സി ഐ പുതിയ സെലക്ഷന്‍ പാനലിനെ തിരഞ്ഞെടുത്തത്. അത്യാവശ്യം ക്രിക്കറ്റ് അറിയുന്ന ആരെയും അമ്പരപ്പിക്കുന്നതായിരുന്നു ബി സി സി ഐയുടെ പുതിയ പാനല്‍. മുന്‍ വിക്കറ്റ് കീപ്പര്‍ എം എസ് കെ പ്രസാദാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍. ആന്ധ്രപ്രദേശില്‍ നിന്നുള്ള പ്രസാദ് ആകപ്പാടെ ഇന്ത്യയ്ക്ക് വേണ്ടി 6 ടെസ്റ്റും 17 ഏകദിനങ്ങളുമാണ് കളിച്ചിട്ടുള്ളത്.
വെടിവെപ്പ് മുതല്‍ സുനാമി വരെ... മരണത്തെ മുന്നിൽക്കണ്ട ക്രിക്കറ്റ് താരങ്ങൾ!
സെലക്ഷന്‍ കമ്മിറ്റി അംഗമായി നിലനിര്‍ത്തിയ ഖഗന്‍ ഖോഡയാകട്ടെ ടെസ്റ്റ് ക്രിക്കറ്റേ കളിച്ചിട്ടില്ല. ടെസ്റ്റ് പരിചയമില്ലാത്ത ജതിന്‍ പാരാഞ്ജ്‌പെ, താരതമ്യേന പരിചയസമ്പന്നരല്ലാത്ത ശരണ്‍ദീപ് സിങ്, ദേവാങ് ഗാന്ധി എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. ഇവര്‍ എല്ലാവരും കൂടി 13 ടെസ്റ്റും 31 ഏകദിനവുമാണ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ളത്.