ലണ്ടൻ: ഐ സി സി ചാമ്പ്യൻസ് ട്രോഫിയിലെ രണ്ടാം സെമിഫൈനലിൽ ബംഗ്ലാദേശിനെതിരെ ഓഫ് സ്പിന്നർ ആർ അശ്വിൻ കളിക്കുമെന്ന് ക്യാപ്റ്റൻ വിരാട് കോലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കളിയിൽ അശ്വിൻ മികച്ച രീതിയിൽ പന്തെറിഞ്ഞു. അശ്വിനെ പുറത്തിരുത്താൻ ഒരു കാരണവും കാണുന്നില്ല - ബംഗ്ലാദേശിനെതിരായ രണ്ടാം സെമിക്ക് മുമ്പായി മാധ്യമപ്രവർത്തകരോട് സംസാരിക്കവേ കോലി പറഞ്ഞു.
അശ്വിൻ കളിക്കുമെന്ന് ഉറപ്പായ സ്ഥിതിക്ക് ഫാസ്റ്റ് ബൗളർ ഉമേഷ് യാദവ് തന്നെയായിരിക്കും പുറത്തിരിക്കുക. ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളും കളിച്ച ഉമേഷ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിർണായക മത്സരത്തിൽ ടീമിന് പുറത്തായി. പകരം അശ്വിൻ വന്നു. യുവതാരങ്ങളായ ഹർദീക് പാണ്ഡ്യ, കേദാർ ജാദവ് എന്നിവരുടെ സംഭാവനകളെക്കുറിച്ച് കോലി സന്തോഷവാനാണ്, എന്ന് വെച്ചാൽ അവരും കളിക്കുമെന്ന് സാരം.
ഓപ്പണർ രോഹിത് ശർമയുടെ പരിക്ക് ഭേദമായി എന്നതാണ് ഇന്ത്യൻ ക്യാംപിൽ നിന്നുള്ള മറ്റൊരു സന്തോഷവാർത്ത. രോഹിതും ധവാനും തന്നെ ഓപ്പണിങിൽ എത്തും. തുടർന്ന് ക്യാപ്റ്റൻ വിരാട് കോലി. പിന്നാലെ യുവരാജ് സിംഗ്. ധോണി അഞ്ചാം നമ്പറിൽ. കേദാർ ജാദവ് ആറിൽ. ഓൾറൗണ്ടർമാരായ ഹർദീക് പാണ്ഡ്യ ഏഴ്, രവീന്ദ്ര ജഡേജ എട്ട്, അശ്വിൻ ഒമ്പത്. ഫാസ്റ്റ് ബൗളർമാരായി ഭുവനേശ്വർ കുമാറും ജസ്പ്രീത് ഭുമ്രയും മാത്രമേ ഉണ്ടാകൂ.