കാർത്തിക്ക് കളിച്ചേക്കും
പാകിസ്താനെതിരെ നടക്കാനിരിക്കുന്ന ആദ്യമത്സരത്തിൽ ദിനേശ് കാർത്തിക് കളിച്ചേക്കും എന്ന സൂചനയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി നൽകുന്നത്. രണ്ട് പരിശീലന മത്സരത്തിലും ഇറങ്ങിയ കാർത്തിക് ബംഗ്ലാദേശിനെതിരെ മനോഹരമായ ഒരു 94 റൺസടിച്ചു. കാർത്തികിന് കൂടുതൽ അവസരങ്ങൾ നൽകണമെന്ന് തന്നെയാണ് വിരാട് കോലിയുടെയും അഭിപ്രായം.
ഹർദീക് പാണ്ഡ്യയ്ക്കും പ്രതീക്ഷ
മധ്യനിരയിൽ ഹർദീക് പാണ്ഡ്യ, കേദാർ ജാദവ് എന്നിവരെ പിന്തുണക്കുന്ന കാര്യമാണ് കോലി പറഞ്ഞത്. ബാറ്റിംഗിൽ മാത്രമല്ല, ഇംഗ്ലണ്ടിൽ പന്തുകൊണ്ടും ഉപകാരിയാകുന്ന കളിക്കാരനാണ് പാണ്ഡ്യ. ബംഗ്ലാദേശിനെതിരെ വെറും 54 പന്തിൽ നാല് സിക്സറുകളടക്കം 80 റൺസാണ് പാണ്ഡ്യ അടിച്ചെടുത്തത്.
വേണ്ടതെല്ലാം കിട്ടി
ചാമ്പ്യൻസ് ട്രോഫി പരിശീലന മത്സരങ്ങളിൽ നിന്നും വേണ്ടതെല്ലാം കിട്ടി എന്നാണ് വിരാട് കോലി കളിക്ക് ശേഷം പറഞ്ഞത്. ബാറ്റ്സ്മാൻമാർ അനായാസം റൺസടിക്കുന്നു. ബൗളർമാര്‍ വിക്കറ്റുകൾ വീഴ്ത്തുന്നു. ന്യൂസിലൻഡിനും ബംഗ്ലാദേശിനും എതിരെ രണ്ട് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ ടൂർണമെന്റിന് ഇറങ്ങുന്നത്.
ബൗളർമാരുടെ ഫോം
ഫാസ്റ്റ് ബൗളർമാരെ മാത്രമാണ് ബംഗ്ലാദേശിനെതിരായ പരിശീലന മത്സരത്തിൽ ഇന്ത്യ പരീക്ഷിച്ചത്. ന്യൂ ബോളെടുത്ത ഭുവനേശ്വർ കുമാറും ഉമേഷ് യാദവും കൂടി ആറ് പേരെ പുറത്താക്കി. ബാക്കിയുള്ള നാലിൽ മൂന്ന് വിക്കറ്റുകളും ഫാസ്റ്റ് ബൗളർമാർക്ക് തന്നെയായിരുന്നു. സ്പിന്നർക്ക് കിട്ടിയത് 1 വിക്കറ്റ് മാത്രം. 240 റൺസിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകർത്തത്.
രോഹിത് - രഹാനെ - യുവരാജ്
ഓപ്പണർമാരായ രോഹിത് ശർമ, അജിൻക്യ രഹാനെ എന്നിവരുടെ ഫോമാണ് ഇന്ത്യയെ വലയ്ക്കുന്ന ഒരു പ്രശ്നം. ഓപ്പണറായ ശിഖർ ധവാൻ തരക്കേടില്ലാത്ത ഫോമിലാണ്. മധ്യനിരയിൽ ഷുവർ ബെറ്റായ യുവരാജ് സിംഗ് ഇനിയും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല എന്നതും ഇന്ത്യയ്ക്ക് തലവേദനയാകും.