പാകിസ്താൻ ഒത്തുകളിച്ചോ?
പാക് ക്രിക്കറ്റിന് നേരെ ഒത്തുകളിയുടെ പേരിൽ മുമ്പും ആരോപണം ഉയർന്നിട്ടുണ്ട്. ഇത്തവണ പക്ഷേ പാകിസ്താന്റെ മുൻ ക്യാപ്റ്റനായ ആമിര്‍ സൊഹൈലാണ് പറയുന്നത് ഒത്തുകളി നടന്നു എന്ന്. മികച്ച ഫോമിൽ കളിച്ച ഇംഗ്ലണ്ടിനെ തോൽപ്പിച്ച് പാകിസ്താൻ ഫൈനലിൽ എത്തിയതാണ് സൊഹൈലിന് പിടിക്കാതെ പോയത്. ഇതിന് സൊഹൈൽ പറയുന്നത് പക്ഷേ വിചിത്രമായ കാരണങ്ങളാണ്.
ഇതാണാ കാരണങ്ങൾ
അഭിനന്ദിക്കാന്‍ തക്കതായ ഒന്നും സെമിഫൈനലിൽ പാകിസ്താൻ ടീം ചെയ്തില്ല എന്നാണ് സൊഹൈലിന് പറയാനുള്ളത്. ആതിഥേയരായ ഇംഗ്ലണ്ടിനെ സെമിയിൽ തോൽപ്പിച്ചപ്പോൾ പാക് ടീമിന് അമിതാഹ്ലാദമൊന്നും ഇല്ലായിരുന്നത്രെ. - ഇതിനർഥം സെമിയിൽ ജയിക്കുമെന്ന് അവർക്ക് നേരത്തെ വിവരം കിട്ടി എന്നാണ് പോലും. ദക്ഷിണാഫ്രിക്കയേയും ഇംഗ്ലണ്ടിനേയും അനായാസമായി പാകിസ്താന്‍ കീഴടക്കിയത് ഒത്തുകളി കാരണമാണെന്നും സൊഹൈൽ പറയുന്നു.
2000 കോടിയുടെ ബെറ്റ്
ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലാണ് ഫൈനൽ. ഫൈനലിൽ 2000 കോടി രൂപയെങ്കിലും ബെറ്റിങിനായി ഒഴുകുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നത്. ബെറ്റ്ഫെയർ എന്ന സൈറ്റിനെ അടിസ്ഥാനമാക്കിയാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. ഒരു വർഷം ഇന്ത്യയുടെ കളികളിൽ മാത്രം 2 ലക്ഷം കോടി രൂപയുടെ ബെറ്റിങ് നടക്കുന്നുണ്ടത്രെ.
ഇന്ത്യയ്ക്ക് കുറവ് പാകിസ്താന് കുടുതൽ
പാകിസ്താന് വേണ്ടി 100 രൂപ രൂപ ബെറ്റ് വെച്ചാൽ 300 രൂപ തിരിച്ചുകിട്ടും. ഇന്ത്യയ്ക്ക് വേണ്ടി 100 രൂപ വെച്ചാൽ കിട്ടുക 147 രൂപയാണ്. ഇന്ത്യയ്ക്കാണ് ഫൈനലിൽ വിജയസാധ്യത എന്ന സൂചനയാണ് ഇത് നൽകുന്നത്. പത്ത് വർഷത്തിന് ശേഷമാണ് ഒരു ഐ സി സി ടൂര്‍ണമെന്റ് ഫൈനലിൽ ഇന്ത്യയും പാകിസ്താനും നേർക്കുനേർ വരുന്നത്.
പാകിസ്താൻ ഒത്തുകളിക്കുമോ
പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍ ഒത്തുകളി വിവാദം പുതിയ കാര്യമൊന്നുമല്ല. മുഹമ്മദ് ആമീര്‍, മുഹമ്മദ് ആസിഫ് ബാറ്റ്‌സ്മാന്‍ സല്‍മാന്‍ ബട്ട് തുടങ്ങിവരെല്ലാം ഒത്തുകളി വിവാദത്തില്‍ പിടിക്കപ്പെട്ടവരാണ്. പാകിസ്താന്‍ ക്രിക്കറ്റ് ലീഗിലും ഒത്തുകളി വിവാദങ്ങൾ ഉയർന്നിരുന്നു. 1980 കളിലെ അവസാനവും 1990ന്റെ തുടക്കത്തിലും പാകിസ്താന്റെ ക്രിക്കറ്റ് മല്‍സരങ്ങളിൽ അധോലോക ഇടപെടലുകൾ ഉണ്ടായിരുന്നത്രെ.