ലണ്ടൻ: ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയ പുറത്തായി. സെമിയിൽ കടക്കാൻ ജയം അനിവാര്യമായ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനോട് തോറ്റാണ് ഓസ്ട്രേലിയ പുറത്തായത്. ഓസ്ട്രേലിയയുടെ ആദ്യത്തെ രണ്ട് മത്സരങ്ങളും മഴമൂലം തടസ്സപ്പെട്ടിരുന്നു. ഇംഗ്ലണ്ടിനെതിരായ കളിയും മഴ മൂലം മുഴുമിപ്പിക്കാൻ പറ്റിയില്ല.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഓസ്ട്രേലിയ 9 വിക്കറ്റിന് 277 റൺസാണ് അടിച്ചത്. ആരോൺ ഫിഞ്ച് 68, സ്റ്റീവ് സ്മിത്ത് 56, ഹെഡ് 71 എന്നിവരാണ് പ്രധാന സ്കോറർമാർ. 27 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 161 റൺസിലെത്തിയ അവർക്ക് പിന്നീടുളള 23 ഓവറിൽ വെറും 114 റൺസ് മാത്രമേ എടുക്കാൻ പറ്റിയുള്ളൂ. ഇംഗ്ലണ്ടിന് വേണ്ടി വുഡും റഷീദും 4 വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ളണ്ടിന് ഞെട്ടിക്കുന്ന തുടക്കമാണ് കിട്ടിയത്. ആറ് റണ്ണിൽ രണ്ട് വിക്കറ്റും 35 റണ്ണിൽ മൂന്നാം വിക്കറ്റും പോയി. എന്നാൽ സെഞ്ചുറിയോടെ ഒരറ്റം കാത്ത ബെൻ സ്റ്റോക്സും അർധസെഞ്ചുറിയുമായി ഇയാൻ മോർഗനും കളം നിറഞ്ഞതോടെ ഓസീസിന്റെ പ്രതീക്ഷ മങ്ങി. 40.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് 240 റൺസെടുത്തപ്പോൾ മഴയെത്തി. കളി 40 റൺസിന് ഇംഗ്ലണ്ട് ജയിച്ചു.
ഓസ്ട്രേലിയ തോറ്റ് പുറത്തായതോടെ ലോട്ടറിയടിച്ചത് ബംഗ്ലാദേശിനാണ്. കഴിഞ്ഞ കളിയിൽ ന്യൂസിലാൻഡിനോട് ജയിച്ച ബംഗ്ലാദേശ് മൂന്ന് പോയിന്റുമായി ചാമ്പ്യൻസ് ട്രോഫിയുടെ സെമിഫൈനലിലെത്തി. മൂന്ന് കളിയിൽ മൂന്ന് ജയവുമായി ഇംഗ്ലണ്ടും സെമി കളിക്കും. ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്ക് രണ്ടും നാലാം സ്ഥാനത്തുള്ള ന്യൂസിലാൻഡിന് ഒന്നും പോയിന്റാണ് ഉളളത്.