ലണ്ടൻ: കളിക്കളത്തിന് പുറത്ത് ബംഗ്ലാദേശ് ആരാധകർ കാണിച്ചുകൂട്ടിയ അഹങ്കാരത്തിന് ഇന്ത്യ രാജകീയമായ മറുപടി നൽകി. ഐ സി സി ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ അയൽക്കാരായ ബംഗ്ലാദേശിനെ തോൽപിച്ച് കയ്യിൽ കൊടുത്തത്. ഇന്ത്യയ്ക്ക് പാകിസ്താനാണ് കലാശക്കളിയിൽ എതിരാളികൾ. സ്കോർ ബംഗ്ലാദേശ് 7 വിക്കറ്റിന് 264. ഇന്ത്യ 40.1 ഓവറിൽ 1 വിക്കറ്റിന് 265.
ബംഗ്ലാദേശ് മുന്നോട്ട് വെച്ച 265 റൺസ് ഇന്ത്യയ്ക്ക് ഒരു ഇരയേ അല്ലായിരുന്നു. തുടക്കം മുതൽ രോഹിത് ശർമയും ശിഖർ ധവാനും മിന്നും ഷോട്ടുകളോടെ കളം നിറഞ്ഞു. ധവാൻ ഔട്ടായ ശേഷം ക്രീസിലെത്തിയ വിരാട് കോലിയാകട്ടെ ശ്വാസം വിടാനുള്ള ഗ്യാപ്പ് പോലും ബംഗ്ലാ ബൗളർമാർക്കും ഫീൽഡർമാർക്കും നല്‍കിയില്ല. കോപ്പിബുക്കിനെ നാണിപ്പിക്കുന്ന ഷോട്ടുകളുമായി കോലി ഒരറ്റത്ത് കളം നിറഞ്ഞപ്പോൾ രോഹിത് മറുവശത്ത് സിഗ്നേച്ചർ പതിപ്പിച്ച ലേസി എലഗൻസ് ഷോട്ടുകളിലാണ് ശ്രദ്ധ വെച്ചത്.
പതിനൊന്നാം സെഞ്ചുറി നേടിയ രോഹിത് ശർമ (123 നോട്ടൗട്ട്) യുടേയും എട്ടായിരം റൺസ് തികച്ച കോലിയുടെയും (96 നോട്ടൗട്ട്) മികവിൽ ഇന്ത്യ പത്തോവർ ശേഷിക്കേ ലക്ഷ്യത്തിലെത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് തമിം ഇഖ്ബാൽ (70), മുഷ്ഫിക്കർ റഹിം (61) എന്നിവരുടെ മികവിലാണ് 264 വരെ എത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി ഭുമ്രയും ജാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.