ലണ്ടൻ: ചാമ്പ്യൻസ് ട്രോഫി 2017 ലെ സെമി ഫൈനൽ ലൈനപ്പ് അവസാന മത്സരം വരെ ആർക്കും ഒരു പിടിയും കൊടുക്കാതെ മുന്നോട്ട് പോകുകയാണ്. എ ഗ്രൂപ്പിൽ ഇംഗ്ലണ്ട് ഇതിനോടകം യോഗ്യത നേടിക്കഴിഞ്ഞു. എന്നാൽ ബി ഗ്രൂപ്പിൽ ഇപ്പോളും ചിത്രം വ്യക്തമല്ല. ഇന്ത്യ പാകിസ്താനെ തോൽപിച്ചു, പാകിസ്താൻ ദക്ഷിണാഫ്രിക്കയെ തോൽപിച്ചു. ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ തോല്‍പിച്ചു, ശ്രീലങ്കയെ തോൽപിച്ചു. നാല് ടീമുകൾക്കും രണ്ട് പോയിന്റ് വീതമുണ്ട്.
ഈ സാഹചര്യത്തിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്ന് (ജൂൺ 11 ഞായറാഴ്ച) അവസാന മത്സരത്തിന് ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കയോട് ജയിച്ചാൽ ഇന്ത്യയ്ക്ക് സെമി ഫൈനലിൽ എത്താം. ഇന്ത്യയെ തോൽപിച്ചാൽ ദക്ഷിണാഫ്രിക്കയ്ക്കും സെമിയിൽ എത്താം. തോൽക്കുന്ന ടീം ആരായാലും അവർ പുറത്താകും. എന്നാൽ മഴ മൂലം കളി മുടങ്ങിയാലോ. ഇംഗ്ലണ്ടിൽ ഒരുപാട് കളികൾ ഈ ചാമ്പ്യൻസ് ട്രോഫിയിൽ മഴ മുടക്കിയ സാഹചര്യത്തിലാണ് ഈ ചോദ്യം.
ദക്ഷിണാഫ്രിക്കയുമായുള്ള കളി മഴ മുടക്കിയാലും ഇന്ത്യയ്ക്ക് പേടിക്കേണ്ട. ഇന്ത്യ സെമി ഫൈനലിൽ എത്തും. നെറ്റ് റൺറേറ്റിൽ ഇന്ത്യയാണ് മുന്നില്‍. പാകിസ്താനെ 124 റൺസിന് തോൽപ്പിച്ച ഇന്ത്യ 7 വിക്കറ്റിനാണ് ശ്രീലങ്കയോട് തോറ്റത്. ഇന്ത്യയ്ക്ക് പിന്നാലെ റൺറേറ്റിൽ രണ്ടാമത് ദക്ഷിണാഫ്രിക്കയാണ്. പാകിസ്താൻ - ശ്രീലങ്ക മത്സരം കൂടി മഴ മുടക്കിയാൽ ദക്ഷിണാഫ്രിക്കയ്ക്കും സെമി ഫൈനലിലെത്താം എന്നതാണ് സ്ഥിതി.