ലണ്ടൻ: മധ്യനിര ബാറ്റ്സ്മാൻ ദിനേശ് കാർത്തികിന്റെയും ഓൾറൗണ്ടർ ഹർദീക് പാണ്ഡ്യയുടെയും മിന്നും ബാറ്റിംഗിന്റെ പിൻബലത്തിൽ ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. നാലാമനായി ക്രീസിലെത്തിയ ദിനേശ് കാർത്തിക് 94 റൺസെടുത്ത് റിട്ടയർ ചെയ്തപ്പോൾ ഹർദീക് പാണ്ഡ്യ പുറത്താകാതെ 80 റൺസടിച്ചു. നിശ്ചിത 50 ഓവറിൽ ഇന്ത്യ ഏഴ് വിക്കറ്റിന് 324 റൺസാണടിച്ചത്.
ടോസ് നേടിയ ബാംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിന് വിടുകയായിരുന്നു. ന്യൂസിലൻഡിനെതിരെ രണ്ടാമത് ബാറ്റ് ചെയ്ത് ആദ്യ സന്നാഹ മത്സരം ജയിച്ച ഇന്ത്യയ്ക്ക് വേണ്ടിയിരുന്നതും ഇന്നത്തെ കളിയിൽ ആദ്യം ബാറ്റിംഗ് തന്നെ. എന്നാൽ രോഹിത് ശർമ, അജിൻക്യ രഹാനെ എന്നിവർ തികച്ചും നിരാശപ്പെടുത്തിയതോടെ ഇന്ത്യ 21ന് രണ്ട് എന്ന നിലയിൽ പതുങ്ങി. രോഹിത് 1, രഹാനെ 11 എന്നിങ്ങനെയാണ് സ്കോറുകൾ.
67 പന്തിൽ 7 ഫോറടക്കം 60 റൺസുമായി ശിഖർ ധവാൻ ഒരറ്റത്ത് ഉറച്ച് നിന്നതോടെ ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമായി. 77 പന്തിൽ 8 ഫോറും 1 സിക്സും സഹിതമാണ് ദിനേശ് കാർത്തിക് 94 റൺസടിച്ചത്. അവസാന ഓവറുകളിൽ ആളിക്കത്തിയ ഹര്‍ദീക് പാണ്ഡ്യ വെറും 54 പന്തിൽ നാല് സിക്സും ആറ് ഫോറും സഹിതം 80 റൺസടിച്ചു. യുവരാജ് സിംഗ് ഫിറ്റായി ടീമിലെത്തിയാൽ കാർത്തിക്കും പാണ്ഡ്യയും പാകിസ്താനെതിരായ ആദ്യ മത്സരത്തിൽ കളിക്കുന്ന കാര്യം സംശയമാണ് എന്നതാണ് സ്ഥിതി.