ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമിൽ സൂപ്പർതാരം ക്രിസ് ഗെയ്ലും ഇടംപിടിച്ചു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യൂണിവേഴ്സൽ കിംഗ് എന്ന വിളിപ്പേരുള്ള ക്രിസ് ഗെയ്ൽ വെസ്റ്റ് ഇൻഡീസ് ഏകദിന ടീമിൽ തിരിച്ചെത്തുന്നത്. നേരത്തെ ഇന്ത്യയ്ക്കെതിരായ ട്വന്റി 20 മത്സരത്തിന് വെസ്റ്റ് ഇൻഡീസ് ക്രിസ് ഗെയ്ലിനെ തിരിച്ചുവിളിച്ചിരുന്നു. ഒരേയൊരു ട്വന്റി 20 മത്സരം മാത്രമാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ കളിച്ചത്.
ക്രിസ് ഗെയ്ൽ മാത്രമല്ല, വെറ്ററൻ താരമായ മർലോൺ സാമുവൽസും വിൻഡീസ് ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. 2015 മാർച്ചിലാണ് ക്രിസ് ഗെയ്ൽ വിൻഡീസിന് വേണ്ടി അവസാനമായി ഒരു ഏകദിനം കളിച്ചത്. സാമുവൽസാകട്ടെ 2016 ഒക്ടോബറിലും. ഇംഗ്ലണ്ടിനെതിരെ അഞ്ച് ഏകദിനവും അയർലൻഡിനെതിരെ ഒരു ഏകദിനവുമാണ് വെസ്റ്റ് ഇൻഡീസ് കളിക്കുക.
ജൂൺ - ജൂലൈ മാസത്തിൽ ഇന്ത്യയ്ക്കെതിരെയാണ് വെസ്റ്റ് ഇൻഡീസ് അവസാനമായി ഏകദിന പരമ്പര കളിച്ചത്. ഈ ടീമിൽ നിന്നും കീരൺ പവൽ, റോസ്റ്റൻ ചേസ്, ജോനാഥൻ കാർട്ടർ എന്നിവർ പുറത്തായി. ഡാരൻ ബ്രാവോ, സുനിൽ നരെയ്ൻ എന്നിവരും ടീമിൽ ഇടംകണ്ടെത്തിയില്ല. ജേസൺ ഹോൾഡറാണ് ടീമിന്റെ ക്യാപ്റ്റൻ. സെപ്തംബർ 13ന് അയർലൻഡിനെതിരായ മത്സരത്തോടെ പരമ്പര തുടങ്ങും.