കൊളംബോ: അനിൽ കുംബ്ലെ രാജിവെച്ച ശേഷം ഇന്ത്യ ആദ്യമായി ഒരു ടെസ്റ്റ് പരമ്പര കളിക്കാൻ ഇറങ്ങുന്നു. കുംബ്ലെ രാജിവെച്ചതിനും രവി ശാസ്ത്രി പരിശീലക സ്ഥാനം ഏറ്റെടുത്തതിനും ശേഷം എന്ന് വേണം പറയാൻ. ക്യാപ്റ്റൻ വിരാട് കോലിയുടെയും ബി സി സി ഐയുടെയും സ്വന്തം ആളായ രവി ശാസ്ത്രി ഇന്ത്യൻ ക്രിക്കറ്റിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്ന് കണ്ടറിയണം. മുഴുവൻ സമയ കോച്ചായി രവി ശാസ്ത്രിയുടെ അരങ്ങേറ്റമാണ് ബുധനാഴ്ച.
ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിന് തുടക്കമിടുന്ന ഒന്നാം ടെസ്റ്റ് നാളെ (ജൂലൈ 26 ബുധനാഴ്ച) ഗാലെയിൽ ആരംഭിക്കും. കഴിഞ്ഞ സീസണിൽ കളിച്ച ഒരു പരമ്പര പോലും തോൽക്കാതെയാണ് ഇന്ത്യ പുതിയ സീസണ് തുടക്കമിടുന്നത്. വെസ്റ്റ് ഇൻഡീസ്, ന്യൂസിലൻഡ്, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമുകളെയെല്ലാം ഇന്ത്യ പോയ സീസണിൽ തോൽപ്പിച്ചു. നിലവിൽ ലോക ഒന്നാം നമ്പർ ടീമാണ് ഇന്ത്യ.
നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ടെസ്റ്റ് മത്സരം കളിക്കാൻ ഇറങ്ങുന്നത് എന്ന പ്രത്യേകതയും ഗാലെ ടെസ്റ്റിന് ഉണ്ട്. ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയ്ക്ക് ശേഷം ഇന്ത്യൻ കളിക്കാർ ഐ പി എൽ, ചാമ്പ്യൻസ് ട്രോഫി, വെസ്റ്റ് ഇൻഡീസ് പര്യടനം എന്നിവയിലായിരുന്നു ഇറങ്ങിയത്. താരമത്യേന ദുർബലരായ ശ്രീലങ്കയ്ക്കേതിരെ പുതിയ സീസണിൽ വിജയത്തോടെ തുടങ്ങാം എന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
മുരളി വിജയ്, ലോകേഷ് രാഹുൽ എന്നിവരുടെ പരിക്കാണ് ഒന്നാം ടെസ്റ്റിൽ ഇന്ത്യയെ അലട്ടുന്ന ഏറ്റവും പ്രധാന പ്രശ്നം. ഹർദീക് പാണ്ഡ്യ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട് എന്ന് ക്യാപ്റ്റൻ വിരാട് കോലി പറഞ്ഞു. ഇതാകും ഗാലെ ടെസ്റ്റിൽ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ - ധവാൻ, മുകുന്ദ്, പൂജാര, കോലി, രഹാനെ, സാഹ, പാണ്ഡ്യ, അശ്വിൻ, ജഡേജ, ഭുവനേശ്വർ, ഷമി.