മുംബൈ: ഈ രീതിയിൽ യുവരാജും ധോണിയും ഇന്ത്യൻ ടീമിൽ തുടരേണ്ട കാര്യമുണ്ടോ - ആരാധകരുടെ സംശയം ശരിവെക്കുന്ന ചോദ്യമാണ് കഴിഞ്ഞ മാസം മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ് ഉയർത്തിയത്. യുവരാജും ധോണിയും ഒന്നിച്ച് കളിക്കുന്നതിനെക്കുറിച്ച് കാര്യമായി ചിന്തിക്കണം എന്നായിരുന്നു ദ്രാവിഡ് പറഞ്ഞത്. ചാമ്പ്യൻസ് ട്രോഫിയിൽ ഇരുവരുടെയും മങ്ങിയ പ്രകടനമായിരുന്നു ദ്രാവിഡിന്റെ സംശയത്തിന് കാരണം.
ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ രണ്ട് മാച്ച് വിന്നർമാരാണ് ധോണിയും യുവരാജും. കരിയറിന്റെ അന്ത്യഘട്ടത്തിലെത്തിയ ഇരുവരും 2019 ലോകകപ്പ് വരെയെങ്കിലും ടീമിൽ ഉണ്ടാകും എന്നാണ് ആരാധരുടെ പ്രതീക്ഷ. എന്നാൽ രണ്ടുപേരും ടീമിൽ തുടരുന്ന കാര്യം പുതിയ കോച്ച് രവി ശാസ്ത്രിയുടെയും ക്യാപ്റ്റൻ വിരാട് കോലിയുടെയും തീരുമാനത്തെ ആശ്രയിച്ചിരിക്കും എന്നാണ് അറിയുന്നത്.
സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം എസ് കെ പ്രസാദ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ധോണിയും യുവരാജും ടീമിൽ തുടരുന്നതിനെ സംബന്ധിച്ച് തീരുമാനം എടുക്കേണ്ടതുണ്ട്. കെ എൽ രാഹുല്‍, മനീഷ് പാണ്ഡെ, കേദാർ ജാദവ്, ഹർദീക് പാണ്ഡ്യ തുടങ്ങിയ യുവതാരങ്ങൾ ഫോമിൽ കളിക്കുമ്പോൾ വല്ലപ്പോഴും മാത്രം ഫോമിലാകുന്ന യുവരാജിനെയും ധോണിയെയും ചുമക്കേണ്ട കാര്യമുണ്ടോ എന്നത് ഒരു ന്യായമായ സംശയം തന്നെയാണ്.