ലണ്ടൻ: 2017 ലെ വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്. ലോർഡ്സിൽ നടന്ന ഫൈനലിൽ ഇന്ത്യയെ 9 റൺസിനാണ് ആതിഥേയരായ ഇംഗ്ലണ്ട് തോൽപ്പിച്ചത്. ജയിക്കാൻ 229 റൺസ് വേണ്ടിയിരുന്ന ഇന്ത്യൻ വനിതകൾക്ക് 219 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഫൈനലിലെ കടുത്ത സമ്മർദ്ദം താങ്ങാനാകാതെ അവസാന ഓവറുകളിൽ ഇന്ത്യ വിക്കറ്റുകൾ കളഞ്ഞുകുളിച്ചു. 48.4 ഓവറിൽ ഇന്ത്യ ഓളൗട്ടായി.
ഗ്ലാമർ താരം സ്മൃതി മന്ദാനയുടെ വിക്കറ്റോടെയാണ് ഇന്ത്യൻ ഇന്നിംഗ്സ് തുടങ്ങിയത്. ഓപ്പണർ പൂനം റൗത്തും ക്യാപ്റ്റൻ മിതാലി രാജും ചേർന്ന് ഇന്ത്യയെ കളിയിലേക്ക് കൊണ്ടുവന്നു. മിതാലി രാജ് റണ്ണൗട്ടായ ശേഷം ഇറങ്ങിയ ഹർമൻപ്രീത് കൗറും ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. 85 റൺസുമായി റൗത്ത് ടോപ് സ്കോററായപ്പോൾ ഹർമൻപ്രീത് കൗർ 51 റൺസെടുത്ത് പുറത്തായി.
കൗറിന് ശേഷം ക്രീസിലെത്തിയ വേദ കൃഷ്ണമൂർത്തി ഞൊടിയിടൽ 35 റൺസെടുത്തു. എന്നാൽ അതിന് ശേഷം ക്രീസിലെത്തിയവരിൽ ഒരാൾക്ക് പോലും പിടിച്ചുനിൽക്കാൻ പറ്റിയില്ല. അവസാനത്തെ ആറ് പേരിൽ ദീപ്തി ശർമ മാത്രമാണ് രണ്ടക്കം കടന്നത്. ഇംഗ്ലണ്ടിന് വേണ്ടി ആറ് വിക്കറ്റ് വീഴ്ത്തിയ ഷ്രബ്സോളാണ് ഫൈനലിലെ താരം. ഇംഗ്ലണ്ടിൻറെ നാലാമത്തെ ലോകകപ്പ് വിജയമാണിത്.