ദില്ലി: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്നും യുവരാജ് സിംഗിനെ ഒഴിവാക്കിയപ്പോൾ ചീഫ് സെലക്ടർ എം എസ് കെ പ്രസാദ് പറഞ്ഞത് യുവരാജിന് വിശ്രമം അനുവദിക്കുകയാണ് എന്നാണ്. യുവരാജിനെ ടീമിൽ നിന്നും ഒഴിവാക്കുകയല്ല എന്നും പ്രസാദ് പറഞ്ഞിരുന്നു. എന്നാൽ ചീഫ് സെലക്ടറുടെ വാക്കുകളെ തള്ളി രംഗത്ത് വന്നിരിക്കുകയാണ് മുൻ താരം ഗൗതം ഗംഭീർ ഇപ്പോൾ.
അടുത്തിടെ ഒന്നും ഇന്ത്യൻ ടീമിൽ കാര്യമായി കളിച്ചിട്ടില്ലാത്ത യുവരാജ് സിംഗിന് എന്തിനാണ് വിശ്രമം എന്നാണ് ഗംഭീറിന്റെ ചോദ്യം. സംഗതി ശരിയാണ്. ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനാണ് യുവരാജ് ഏറെക്കാലത്തിന് ശേഷം ടീമിലെത്തിയത്. ഇടക്ക് പരിക്ക് മൂലം വിശ്രമിച്ചു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമിൽ ഇടംപിടിച്ചെങ്കിലും അവിടെയും പകുതിക്ക് വെച്ച് പരിക്ക് മൂലം കളി നിർത്തി. ഈ യുവരാജിനാണോ വിശ്രമം.
2019 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ യുവരാജ് സിംഗും എം എസ് ധോണിയും ഉണ്ടാകില്ല എന്ന വ്യക്തമായ സന്ദേശമാണ് ഇതെന്നാണ് ഗൗതം ഗംഭീർ പറയുന്നത്. നിലവിലെ സാഹചര്യത്തിൽ രണ്ട് സീസൺ കൂടി യുവരാജിനും ധോണിക്കും പിടിച്ചുനിൽക്കാൻ പറ്റും എന്ന് കരുതുന്നതിൽ അർഥമില്ല. അക്ഷർ പട്ടേലും ഹർദീക് പാണ്ഡ്യയുമാകും മധ്യനിരയിലേക്ക് ഉയർന്നുവരുമെന്നും ഗംഭീർ പ്രവചിക്കുന്നു.