ദില്ലി: കളി, പരസ്യം, കണക്കില്ലാത്ത പണം.. ഇന്ത്യയിൽ ക്രിക്കറ്റ് താരങ്ങൾ ആരാധകർക്ക് ഹീറോകളാണ്. ഇതിൽ പലരും കളിക്കളത്തിലെ പ്രകടനത്തിൻറെ കാര്യത്തിലാണ് ഹീറോസ്. എന്നാൽ കളിക്കളത്തിൽ മാത്രമല്ല, റിയൽ ലൈഫിലും ഹീറോ ആകുന്ന ചിലരുണ്ട്. നാട്ടിലെ കുട്ടികൾക്ക് കളിക്കാൻ ഗ്രൗണ്ട് സൗജന്യമായി ഒരുക്കിക്കൊടുക്കുന്ന ചേതേശ്വർ പൂജാരയെ പോലെ ചിലർ. ഇന്ത്യൻ ടീമിൽ സ്ഥാനമില്ലെങ്കിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ഗൗതം ഗംഭീർ അത്തരത്തിൽ ഒരാളാണ്.
Read Also: പ്രതീക്ഷകൾക്കുമപ്പുറം രാജ്മൗലിയുടെ ദൃശ്യമാന്ത്രികത.. രോമമുള്ളവർക്കൊന്നും രോമാഞ്ചപ്പെടാതിരിക്കാനാവില്ല ബാഹുബലിയുടെ ഈ കൺക്ലൂഷനിൽ!!! ശൈലന്റെ റിവ്യൂ!!
ഛത്തീസ്ഗഡിലെ സുക്മ ഏരിയയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ മക്കളുടെ മുഴുവൻ ചെലവും വഹിക്കാൻ ഒരുങ്ങുകയാണ് ഗൗതം ഗംഭീർ. കുട്ടികളുടെ മുഴുവൻ ചെലവും ഗംഭീർ വഹിക്കുമെന്ന് ഗംഭീറിൻറെ മീഡിയ മാനേജരാണ് വാർത്താ ഏജൻസിയെ അറിയിച്ചത്. ഗൗതം ഗംഭീർ ഫൗണ്ടേഷനിലൂടെയാണ് ഗംഭീർ കുട്ടികൾക്കുള്ള സഹായമെത്തിക്കുക എന്നാണ് അറിയുന്നത്.
നേരത്തെ ഛത്തീസ്ഗഡില്‍ 25 ജവാന്മാര് കൊല്ലപ്പെട്ട സംഭവത്തില്‍ ഗംഭീർ രൂക്ഷമായ പ്രതികരണം അറിയിച്ചിരുന്നു. തീവ്രവാദികള്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കണമെന്നായിരുന്നു ഗംഭീറിൻറെ ആവശ്യം. ഛത്തീസ്ഗഡിലെ സുക്മ ഏരിയയില്‍ റോഡ് നിര്‍മാണത്തിന് സഹായം നല്കുന്ന സിആര്‍പിഎഫ് ജവാന്മാര്ക്കെതിരെയാണ് നക്സല്‍ ആക്രമണമുണ്ടായത്. 25 ജവാന്മാര് കൊല്ലപ്പെടുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥാനം നഷ്ടപ്പെട്ടെങ്കിലും ഗൗതം ഗംഭീർ ഇപ്പോഴും ഇന്ത്യയിലെ പോപ്പുലർ ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ്. ഐ പി എല്ലിൽ രണ്ട് തവണ ചാന്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനാണ് ദില്ലി സ്വദേശിയായ ഗംഭീർ. കൊല്ലപ്പെട്ട ജവാന്മാരോടുള്ള ആദരസൂചകമായി ബുധനാഴ്ച പുനെയ്ക്കെതിരെ നടന്ന കളിയിൽ കറുത്ത ബാഡ്ജ് ധരിച്ചാണ് കൊൽക്കത്ത താരങ്ങൾ കളിക്കാൻ ഇറങ്ങിയത്.