ലണ്ടൻ: ഐ സി സി ചാമ്പ്യൻസ് ട്രോഫി 2017 ഫൈനലിലെ ദുരന്തപൂർണമായ പ്രകടനത്തിന് പിന്നാലെ ഓൾറൗണ്ടർ ഹർദീക് പാണ്ഡ്യയുടെ ട്വീറ്റും വിവാദമാകുന്നു. തങ്ങളെ കൂട്ടത്തിൽ ഒരാളാണ് ചതിച്ചത് എന്തിന് മറ്റുള്ളവരെ പറയണം - എന്നായിരുന്നു ഹർദീക് പാണ്ഡ്യ കളിക്ക് ശേഷം മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ എഴുതിയത്. സംഭവം വിവാദമായതോടെ ഹർദീക് പാണ്ഡ്യ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയുണ്ടായി.
പാകിസ്താൻ ഉയർത്തിയ 339 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 158 റൺസിന് ഓളൗട്ടായിരുന്നു. 180 റൺസിന്റെ ഭീമാകാരമായ തോൽവി. ബാറ്റിംഗ് നിര അമ്പേ തകർന്ന് തരിപ്പണമായ മത്സരത്തിൽ ഹർദീക് പാണ്ഡ്യയുടെ ഒറ്റയാൾ പ്രകടനം മാത്രം കൊണ്ടാണ് ഇന്ത്യ 150 കടന്നത്. വെറും 32 പന്തിൽ അർധസെഞ്ചുറി കടന്ന പാണ്ഡ്യ ആകപ്പാടെ, 42 പന്തിൽ 76 റൺസാണ് അടിച്ചത്. ആറ് സിക്സറുകൾ അടക്കമായിരുന്നു ഇത്.
മികച്ച ഫോമിൽ കളിച്ച പാണ്ഡ്യ രവീന്ദ്ര ജഡേജയുമായുള്ള ആശയക്കുഴപ്പത്തിനൊടുവിൽ ദാരുണമായി റണ്ണൗട്ടാകുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ പോരാട്ടവും അവസാനിച്ചു. റണ്ണൗട്ടായതിലുള്ള അസംതൃപ്തി പാണ്ഡ്യ മറച്ചുവെച്ചതുമില്ല. തന്നെ റണ്ണൗട്ടാക്കിയ ജഡേജയെ ആണോ അതോ നോബോളുകൾ വഴങ്ങി ഇന്ത്യയുടെ പരാജയത്തിന് മുഖ്യകാരണം ആയ ഭുമ്രയെ ആണോ പാണ്ഡ്യ ട്വിറ്ററിൽ ലക്ഷ്യം വെച്ചത് എന്ന കാര്യം ഉറപ്പില്ല.