വിരാട് കോലിയെപ്പോലെ
ഓസ്ട്രേലിയയ്ക്ക് എതിരായ സെമി ഫൈനലിൽ പുരുഷ ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ഹർമൻപ്രീത് കൗർ പൊട്ടിത്തെറിച്ചത്. പെട്ടെന്നുള്ള ദേഷ്യം കൊണ്ടായിരുന്നു അത്. എന്നാല്‍ ഹർമൻപ്രീത് കൗറിന്റെ പ്രകൃതം വിരാട് കോലിയെ പോലെ തന്നെയാണ് എന്ന് സഹോദരി പറയുന്നു. കോലിയുടെ അഗ്രസീവ് ശൈലിയാണ് കൗറിനും.
സഹോദരി ഹേമജിത് പറയുന്നു
ഹർമൻപ്രീത് കൗർ വീരേന്ദർ സേവാഗിനെ പോലെ ബാറ്റ് ചെയ്യും. വിരാട് കോലിയെപ്പോലെ അഗ്രസീവും ആണ്. - കൗറിനെപ്പറ്റി സഹോദരി ഹേമജിത് പറയുന്നത് ഇങ്ങനെ. കുട്ടിക്കാലം മുതൽക്ക് തന്നെ അവൾ ആൺകുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുമായിരുന്നു. റൺസെടുക്കാനുള്ള താൽപര്യം പണ്ട് മുതലേ ഉണ്ട്. അത് അവളുടെ സ്ട്രൈക്ക് റേറ്റിലും കാണാം.
ചില്ലറ പണിയൊന്നും അല്ല
എന്താണ് ഹർമൻപ്രീത് കൗറിന്റെ വിജയരഹസ്യം. അത് കഠിനാധ്വാനം തന്നെ. ചെറുപ്പം മുതൽ വളരെയധികം കഠിനാധ്വാനം ചെയ്യുമായിരുന്നു കൗർ. ഒന്നും രണ്ടുമല്ല 2000 വട്ടമെങ്കിലും കൗർ പന്തടിച്ച് പറത്തും. എറിഞ്ഞ് കൊടുക്കാൻ ആളില്ലെങ്കിൽ പന്ത് തൂക്കിയിട്ടാകും ബാറ്റിംഗ്- കുട്ടിക്കാലം മുതൽ കൗറിനെ പരിശീലിപ്പിക്കുന്ന കമൽദീഷ് പാൽ സിംഗ് പറയുന്നു.
ക്രിക്കറ്റ് കാര്യമാക്കുന്നു
പതിനാലാം വയസ്സിലാണ് ഹർമൻപ്രീത് കൗർ ക്രിക്കറ്റ് കാര്യമായി എടുത്തത് എന്ന് കമൽദീഷ് പാൽ സിംഗ് പറയുന്നു. വൈകാതെ തന്നെ പാട്യാല ജില്ലാ ജൂനിയർ ടീമിൽ കളിച്ചു. അപ്പോഴും ഗ്യാൻ ജ്യോതി സ്കൂൾ അക്കാദമിയിലെ സ്ഥിരം പ്രാക്ടീസിന് ശേഷവും ദിവസം 2000 പന്തുകളെങ്കിലും കളിച്ച ശേഷം മാത്രമേ കൗർ പ്രാക്ടീസ് അവസാനിപ്പിക്കുമായിരുന്നുള്ളൂ.
ഉപദേശം ഇത് മാത്രം
ഇപ്പോഴും ഓരോ മത്സരങ്ങൾക്ക് മുമ്പും ഹർമൻപ്രീത് കൗർ കമൽദീഷ് പാൽ സിംഗിനെ വിളിക്കും. ഓസ്ട്രേലിയയ്ക്കെതിരായ സെമി ഫൈനലിന് മുമ്പും വിളിച്ചിരുന്നു. ആദ്യപന്ത് മുതൽ വലിച്ചടിക്കാൻ ശ്രമിക്കരുത് എന്ന ഒരു ഉപദേശം മാത്രമേ താൻ അവൾക്ക് നൽകാറുള്ളൂ. കുട്ടിക്കാലം മുതലേ താൻ ഹർമൻപ്രീത് കൗറിനോട് പറയുന്ന കാര്യമാണിത് - കമൽദീഷ് പാൽ സിംഗ് പറഞ്ഞു.
അച്ഛനൊരു വാക്ക്..
ഹർമൻപ്രീത് കൗറിന്റെ ആദ്യത്തെ കോച്ച് അച്ഛൻ ഹർമന്ദർ സിംഗ് തന്നെ. നല്ലൊരു ക്രിക്കറ്ററായിരുന്നു ഹർമന്ദർ. പക്ഷേ സാഹചര്യങ്ങൾ കാരണം കളി തുടരാനായില്ല. ഇന്ത്യ ഇത്തവണ ലോകകപ്പ് ഉയർത്തുമെന്ന് അച്ഛന് വാക്ക് കൊടുത്തിട്ടാണ് ഹർമൻപ്രീത് കൗർ ലണ്ടനിലേക്ക് പറന്നത്. മകളെ ഓർത്ത് അഭിമാനമേയുള്ളൂ എന്ന് അച്ഛൻ ഹർമന്ദർ പറയുന്നു.