ഒമ്പതാം സെഞ്ചുറിയോടെ തമീം
കരിയറിലെ ഒമ്പതാം ഏകദിന സെഞ്ചുറിയോടെ സ്റ്റാർ ബാറ്റ്സ്മാൻ തമീം ഇഖ്ബാലാണ് ബംഗ്ലാദേശിനെ മികച്ചൊരു സ്കോറിൽ എത്തിച്ചത്. 142 പന്തുകൾ കളിച്ച തമീം 12 ഫോറും 3 സിക്സും പറത്തി. 128 റണ്‍സടിച്ച തമീം നാൽപ്പത്തിയഞ്ചാം ഓവറിലാണ് പുറത്തായത്. അപ്പോൾ ബാംഗ്ലേദശിന്റെ സ്കോർ 261.
മുഷ്ഫിക്കുർ റഹീം
ബാംഗ്ലാ നിരയിലെ ഏറ്റവും പരിചയ സമ്പന്നനായ ബാറ്റ്സ്മാൻ മുഷ്ഫിക്കുർ റഹ്മാനും അവസരത്തിനൊത്ത് ഉയർന്നു. 72 പന്തിൽ 79 റൺസ്. അവസാന ഓവറുകളിൽ വലിച്ചടിക്കാനായില്ല എന്നത് ഒഴിച്ച് നിർത്തിയാൽ ഒരു പെർഫെക്ട് ഇന്നിംഗ്സായിരുന്നു റഹീമിന്റേത്. 8 ഫോറും റഹീം അടിച്ചു.
സുവർണാവസരം കളഞ്ഞു
അവസാന ഓവറുകളിൽ തുരുതുരാ വിക്കറ്റ് നഷ്ടമായില്ലെങ്കിൽ ഇംഗ്ലണ്ട് 320 എങ്കിലും കടക്കുമായിരുന്നു. സൗമ്യ സർക്കർ 28, സാബിർ റഹ്മാൻ 24, ഇമ്രുൽ കയേസ് 19 എന്നിവർക്കും മികച്ച തുടക്കം കിട്ടിയെങ്കിലും അത് മുതലാക്കാനായില്ല. 10 ഓവറിൽ 59 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത പ്ലങ്കറ്റാണ് ഇംഗ്ലണ്ടിനെ കളിയിലേക്ക് മടക്കിക്കൊണ്ടുവന്നത്.
ബൗളിംഗിലും തുടക്കം കിട്ടി
ബാറ്റിംഗിൽ മാത്രമല്ല ബൗളിംഗിലും ബംഗ്ലാദേശിന് ആശിച്ച തുടക്കം കിട്ടി. പക്ഷേ മുതലാക്കാനായില്ല എന്ന് മാത്രം. ഫോമൗട്ടായ ജേസൺ റോയിയെ നഷ്ടപ്പെടുമ്പോൾ ഇംഗ്ലണ്ടിന്‍റെ സ്കോർ വെറും ആറ് മാത്രം. എന്നാൽ അവിടെ നിന്നും മൂന്ന് മനോഹരങ്ങളായ ഏകദിന ഇന്നിംഗ്സുകളിലൂടെ ഇംഗ്ലണ്ട് കളി പിടിച്ചു.
വേര് പിടിച്ച് റൂട്ട്
ഷക്കീബ് അൽ ഹസനെ കവർ ഡ്രൈവ് ചെയ്ത് കിട്ടിയ നാല് റൺസുമായി തുടങ്ങിയ ജോ റൂട്ട് കളി തീരുന്നത് വരെ ക്രീസില്‍ നിന്നു. 129 പന്തിൽ 11 ഫോറും ഒരു സിക്സും റൂട്ട് പറത്തി. 133 റൺസെടുത്ത് പുറത്താകാതെ നിന്ന റൂട്ട് തന്നെയാണ് മാൻ ഓഫ് ദ മാച്ച്. ചാമ്പ്യൻസ് ട്രോഫിയിലെ റെക്കോർഡ് റണ്‍ ചേസാണ് ഇംഗ്ലണ്ട് നടത്തിയത്.
ഇവരെന്താ മോശമാ?
ജോ റൂട്ടിനൊപ്പം ഒന്നര സെഞ്ചുറിയുടെ കൂട്ടുകെട്ടുണ്ടാക്കിയ ഓപ്പണർ അലക്സ് ഹെയ്ൽസ്, മിന്നൽ പോലെ ഒരു ഫിഫ്റ്റിയിലൂടെ കളി സീൽ ചെയ്ത ക്യാപ്റ്റൻ ഓയിൻ മോർഗൻ എന്നിവർക്കും കൊടുക്കണം ഓരോ കുതിരപ്പവൻ. ഹെയ്ൽസ് 86 പന്തിൽ 95 റൺസും മോർഗൻ 61 പന്തിൽ 75 റണ്‍സും അടിച്ചു.