കളഞ്ഞത് സുവർണാവസരം
ആദ്യമത്സരം മഴ മൂലം മുടങ്ങിപ്പോയ ഓസ്ട്രേലിയയ്ക്ക് കിട്ടിയ സുവർണാവസരമായിരുന്നു ബംഗ്ലാദേശിനെതിരായ ഈ കളി. എന്നാൽ തങ്ങളുടേതല്ലാത്ത കാരണം കൊണ്ട് വിജയം അവരെ കൈവിട്ടുപോകുകയായിരുന്നു. രണ്ട് കളികൾ പൂർത്തിയാകുമ്പോൾ വെറും രണ്ട് പോയിന്റ് മാത്രമേ ഓസ്ട്രേലിയയ്ക്ക് ഉള്ളൂ.
സ്കോറുകൾ ഇങ്ങനെ
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് വെറും 182 റൺസ് വരെ എത്താനേ കഴിഞ്ഞുള്ളൂ. 44.3 ഓവറിൽ അവർ ഔളൗട്ടാകുകയായിരുന്നു. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയ 16 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 86 റൺസ് വരെ എത്തിയപ്പോഴാണ് മഴ കളി മുടക്കിയത്. 20 ഓവറെങ്കിലും തീർന്നിരുന്നെങ്കിൽ ഓസീസ് ജയിച്ചേനെ.
തമിം ഇഖ്ബാൽ വീണ്ടും
95 റൺസുമായി സ്റ്റാർ ബാറ്റ്സ്മാൻ തമിം ഇഖ്ബാലാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോററായത്. ആദ്യ കളിയിലും തമീം സെഞ്ചുറി അടിച്ചിരുന്നു. ഓസീസിനെതിരെ തമീമിന് പുറമെ ഷക്കീബ്, മെഹ്ദി എന്നിവർ മാത്രമേ രണ്ടക്കം കടന്നുള്ളൂ. ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് 4 വിക്കറ്റ് വീഴ്ത്തി.
തുടർച്ചയായ രണ്ടാമത്തെ കളി
നേരത്തെ ഓസീസിന്റെ ന്യൂസിലൻഡിനെതിരായ കളിയും മഴ മൂലം മുടങ്ങിയിരുന്നു. ഈ കളിയിൽ പക്ഷേ മഴയെത്തുമ്പോൾ ന്യൂസിലൻഡിനായിരുന്നു മേൽക്കൈ. 292 റൺസിന്റെ കൂറ്റൻ സ്കോര്‍ പിന്തുടരുകയായിരുന്നു അന്ന് ഓസീസ്. തുടക്കത്തിലേ മൂന്ന് വിക്കറ്റ് പോയ ഓസ്ട്രേലിയയെ മഴ രക്ഷിച്ചു എന്ന് പറഞ്ഞാലും തെറ്റാവില്ല.
പുറത്തായിപ്പോകുമോ
അവസാന കളിയിൽ കരുത്തരായ ഇംഗ്ലണ്ടാണ് കംഗാരുക്കള്‍ക്ക് എതിരാളികൾ. കണക്കിലെ കളികൾ കൂടി സഹായിച്ചാലേ ഓസ്ട്രേലിയയ്ക്ക് ഇനി ടൂർണമെന്റില്‍ പിടിച്ചുനിൽക്കാൻ പറ്റൂ. ഇംഗ്ലണ്ടിനോട് കളി തോൽക്കുകയോ മഴമൂലം തടസ്സപ്പെടുകയോ ചെയ്താല്‍ ഓസ്ട്രേലിയ പുറത്താകും. ജയിച്ചാലും പുറത്ത് പോയിക്കൂടായ്കയില്ല എന്നതാണ് സ്ഥിതി.