ലണ്ടൻ: ഐ സി സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ആതിഥേയരായ ഇംഗ്ലണ്ടിന് ജയം. ന്യൂസിലൻഡിനെ 87 റണ്‍സിനാണ് ഇംഗ്ലണ്ട് തോൽപിച്ചത്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും സമ്പൂർണ ആധിപത്യം പുലർത്തിയ ഇംഗ്ലണ്ടിന് മുന്നിൽ ഒന്ന് പൊരുതാൻ പോലും ന്യൂസിലൻഡിന് പറ്റിയില്ല. സ്കോർ ഇംഗ്ലണ്ട് 49.3 ഓവറിൽ 310 ഓളൗട്ട്. ന്യൂസിലൻഡ് 44.3 ഓവറിൽ 223 ഓളൗട്ട്.
യുവരാജിനെക്കുറിച്ച് ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞത്.. ലോകത്ത് ഒരു ക്യാപ്റ്റനും പറയാത്ത വാക്കുകൾ!!!
ടോസ് നേടി ന്യൂസിലൻഡ് ഇംഗ്ലണ്ടിനെ ബാറ്റിംഗിന് വിടുകയായിരുന്നു. കളിയിൽ കീവികളുടെ ആധിപത്യവും അവിടെ തീര്‍ന്നു. അലക്സ് ഹെയ്ൽസ് (56), ജോ റൂട്ട് (64), ബെൻ സ്റ്റോക്സ് (48), ജോസ് ബട്ലർ (61) എന്നിവരുടെ ബാറ്റിംഗിന്റെ പിൻബലത്തിലാണ് ഇംഗ്ലണ്ട് തുടർച്ചയായ രണ്ടാമത്തെ കളിയിലും 300 കടന്നത്. ന്യൂസിലൻഡ് നിരയിൽ മിൽനെയും ആൻഡേഴ്സനും 3 വീതം വിക്കറ്റ് വീഴ്ത്തിയെങ്കിലും ഏറെ റൺ വഴങ്ങി.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കീവിസിന് ആശിച്ച തുടക്കം കിട്ടിയില്ല. ഒന്നാമത്തെ പന്തിൽ ഇൻ ഫോം ബാറ്റ്സ്മാൻ ലൂക്ക് റോഞ്ചി പുറത്ത്. 87 റൺസുമായി വില്യംസൻ പൊരുതിയെങ്കിലും ടെയ്ലർ, ഗുപ്ടിൽ എന്നിവർക്കൊഴികെ മറ്റാർക്കും കാര്യപ്പെട്ട പിന്തുണ നൽകാൻ പറ്റിയില്ല. മികച്ച തുടക്കം കിട്ടിയ ശേഷമാണ് ന്യൂസിലഡ് ബാറ്റ്സ്മാൻമാർ എല്ലാവരും വിക്കറ്റ് കളഞ്ഞത്.
തുടർച്ചയായ രണ്ടാം വിജയത്തോടെ ഗ്രൂപ്പ് എയിൽ നിന്നും ഇംഗ്ലണ്ട് ചാമ്പ്യൻസ് ട്രോഫി സെമി ഫൈനൽ ഉറപ്പിച്ചു. ന്യൂസിലൻഡിന് രണ്ട് കളിയിൽ 1 പോയിന്റ് ആണ് ഉള്ളത്. അടുത്ത കളിയിൽ ബംഗ്ലാദേശിനെ തോൽപ്പിക്കുകയും ഓസ്ട്രേലിയ ഇംഗ്ലണ്ടിനോട് തോൽക്കുകയും ചെയ്താൽ ന്യൂസിലാൻഡിനും സെമിയിലെത്താം. ഓസ്ട്രേലിയയ്ക്കാകട്ടെ ഈ മത്സരഫലം ആശ്വാസമായി. അടുത്ത കളി ജയിച്ചാൽ അവർക്കും സെമി ഉറപ്പിക്കാം.