ബൗളിംഗിൽ പാകിസ്താനാണ് മെച്ചം
മികച്ച പേസ് ബൗളര്‍മാരുള്ള ടീമാണ് പാകിസ്താൻ. അത് എല്ലാക്കാലത്തും അങ്ങനെ തന്നെയായിരുന്നു. വസീം അക്രം, വഖാര്‍ യൂനസ്, അക്തര്‍ എന്നിവരൊക്കെ കളി നിർത്തിയെങ്കിലും ഇപ്പോഴും പാകിസ്താന്റെ ബൗളിംഗ് നിര ഭദ്രമാണ്. പ്രത്യേകിച്ചും ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ മുഹമ്മദ് ആമിറും, ജുനൈദ് ഖാനും, വഹാബ് റിയാസും ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഭീഷണിയുയർത്താനാണ് സാധ്യത.
മധ്യനിര ശക്തം
ക്യാപ്റ്റൻ സർഫരാസിനൊപ്പം മുഹമ്മദ് ഹഫീസ്, ഷുഹൈബ് മാലിക്ക്, ബാബര്‍ അസം തുടങ്ങിയവരാണ് പാകിസ്താന്റെ മധ്യനിരയിൽ കളിക്കുന്നത്. ഇന്ത്യയ്ക്കാകട്ടെ വിരാട് കോലി, യുവരാജ് സിംഗ്, ധോണി, കേദാർ ജാദവ് എന്നിവരാണ് ഇന്ത്യയുടെ മധ്യനിരയിൽ. മധ്യനിരയിൽ നേരിയ മുൻതൂക്കം പാകിസ്താനാണ് എന്നാണ് വിലയിരുത്തൽ.
ക്യാപ്റ്റൻസി
സര്‍ഫറാസ് അഹമ്മദിന്റെ പോസിറ്റീവ് ക്യാപ്റ്റൻസിയാണ് പാകിസ്താന് ഏറ്റവും വലിയ അഡ്വാന്റേജ്. പാകിസ്താനെ അണ്ടർ 19 ചാമ്പ്യന്മാരാക്കിയ നായകനാണ് സർഫരാസ്. ഇന്ത്യൻ ക്യാപ്റ്റനും മോശമല്ല, ഇന്ത്യയെ അണ്ടർ 19 ലോകകപ്പ് ജേതാക്കളാക്കിയ ചരിത്രം വിരാട് കോലിക്കുമുണ്ട്. മീഡിയം പേസ് ബൗളറും വെടിക്കെട്ട് ബാറ്റ്സ്മാനുമായ ഫഹീം അശ്റഫായിരിക്കും ഈ ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താന്റെ തുറുപ്പുചീട്ട്.
ബൗളിംഗിൽ ഇന്ത്യ അത്ര മോശമൊന്നുമല്ല
എന്ന് കരുതി ഇന്ത്യയുടെ ബൗളിംഗ് നിര അത്ര മോശമൊന്നും അല്ല. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ഭുമ്രയും പിന്നെ രണ്ട് സ്പിന്നർമാരും അടങ്ങിയതാണ് ഇന്ത്യയുടെ ബൗളിംഗ്. പേസ് ബൗളര്‍മാരുടെ കാര്യത്തിലുള്ള നേരിയ മേൽക്കോയ്മ മതിയാകുമോ പാകിസ്താന് ഇന്ത്യയെ തോൽപിക്കാൻ.. കാത്തിരുന്ന് കാണാം.
സ്പിന്നിൽ കട്ടയ്ക്ക് കട്ട
ഫാസ്റ്റ് ബൗളിംഗിൽ മാത്രമല്ല, സ്പിന്നിലും പാകിസ്താൻ മോശമൊന്നുമല്ല. ഇടങ്കയ്യന്‍ ഓര്‍ത്തഡോക്സ് സ്പിന്നറായ ഇമാദ് വസീമാണ് ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താന്റെ സ്പിൻ ആക്രമണം നയിക്കുക. ശാദാബ് ഖാൻ, മുഹമ്മദ് ഹഫീസ്, ശുഹൈബ് മാലിക്ക് എന്നിവരും പന്തെടുക്കും. ഇന്ത്യയ്ക്കാകട്ടെ രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരാണ് ഉള്ളത്. പിന്നെ യുവരാജ് സിംഗിന്റെ പാർട്ട് ടൈമും.