ദുബായ്: ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് സെൻസേഷൻ ജസ്പ്രീത് ഭുമ്രയ്ക്ക് ഐ സി സി റാങ്കിംഗിൽ മുന്നേറ്റം. ട്വന്റി 20 റാങ്കിംഗിൽ രണ്ടാം സ്ഥാനത്താണ് ഭുമ്ര ഇപ്പോള്‍. ഭുമ്രയുടെ കരിയറിലെ ഏറ്റവും മികച്ച റാങ്കാണ് ഇത്. പാകിസ്താന്റെ ഇമദ് വസിം ആണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ ഇമ്രാൻ താഹിറാണ് മൂന്നാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്തായിരുന്ന താഹിറിന് രണ്ട് സ്ഥാനങ്ങൾ നഷ്ടമാകുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരായ മോശം പരമ്പരയാണ് താഹിറിനെ ചതിച്ചത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ രണ്ട് കളികളിൽ മാത്രമേ താഹിറിന് അവസരം കിട്ടിയുള്ളൂ. ഇതിലാകട്ടെ തിളങ്ങാനും ആയില്ല. രണ്ട് കളിയിൽ 1 വിക്കറ്റ് മാത്രമേ താഹിറിന് കിട്ടിയുള്ളൂ. പരന്പര 2 - 1ന് ദക്ഷിണാഫ്രിക്ക തോൽക്കുകയും ചെയ്തു. ആദ്യ രണ്ട് കളികളിൽ ഓരോ ജയം വീതം ഇരുടീമുകളും സ്വന്തമാക്കി. ഫൈനലിൽ ഇംഗ്ളണ്ട് ജയിച്ച് പരമ്പര കയ്യിലാക്കി.
ബാറ്റിംഗില്‍ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഒന്നാം സ്ഥാനത്ത് തുടരുന്നു. ആരോൺ ഫിഞ്ച്, കെയ്ന്‍ വില്യംസൺ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ദക്ഷിണാഫ്രിക്കയുടെ സൂപ്പർമാൻ എ ബി ഡിവില്ലിയേഴ്സ് ആദ്യ ഇരുപതിൽ തിരിച്ചെത്തി. 146 റൺസടിച്ച ഡിവില്ലിയേഴ്സ് 12 സ്ഥാനങ്ങൾ മുന്നോട്ട് കയറി. ജേസൺ റോയ് 26 സ്ഥാനം മുന്നോട്ട് കയറി കരിയർ ബെസ്റ്റായ ഇരുപത്തഞ്ചിൽ എത്തി.
ഓള്‍റൗണ്ടർമാരുടെ പട്ടികയിൽ ബംഗ്ലാദേശിന്റെ ഷക്കീബ് അൽ ഹസൻ ഒന്നാമതും ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ് വെൽ രണ്ടാമതും അഫ്ഗാനിസ്ഥാൻറെ മുഹമ്മദ് നബി മൂന്നാമതും ആണ്. ടീം റാങ്കിൽ 125 പോയിന്റുമായി ന്യൂസിലാൻഡ് ആണ് ഒന്നാമത്. ഇംഗ്ളണ്ട്, പാകിസ്താൻ എന്നിവർ രണ്ടും മൂന്നും റാങ്കുകളിൽ. ഇന്ത്യയ്ക്ക് 118 പോയിന്‍റാണ് ഉള്ളത്. നാലാം സ്ഥാനത്താണ് ഇന്ത്യ. അഫ്ഗാനിസ്ഥാനും താഴെ പത്താം സ്ഥാനത്താണ് ബംഗ്ലാദേശ്.