ദുബായ്: ഐ സി സി റാങ്കിംഗില്‍ ഇന്ത്യയ്ക്ക് കനത്ത നഷ്ടം. ക്യാപ്റ്റന്‍ വിരാട് കോലി ഇരുപതാം റാങ്കിലേക്ക് താണു. ആദ്യ പത്തില്‍ ഒരാള്‍ പോലും ഇല്ല. പതിനൊന്നാം റാങ്കിലുള്ള അജിന്‍ക്യ രഹാനെയാണ് ഐ സി സി റാങ്കിംഗിലുള്ള ആദ്യത്തെ ഇന്ത്യന്‍ താരം. ചേതേശ്വര്‍ പൂജാരയും മുരളി വിജയുമാണ് ആദ്യ ഇരുപതിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
ബൗളിംഗില്‍ പക്ഷേ ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനും ഏഴാം റാങ്കിലുള്ള രവീന്ദ്ര ജഡേജയും. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ പത്ത് വിക്കറ്റുകള്‍ വീഴ്ത്തിയാണ് അശ്വിന്‍ റാങ്കിംഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയത്. രവീന്ദ്ര ജഡേജ രണ്ടിന്നിംഗ്‌സിലുമായി ആറ് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.
പതിനാറാം റാങ്കില്‍ നിന്നാണ് വിരാട് കോലി ഇരുപതാം റാങ്കിലേക്ക് താണത്. ഒന്നാം ടെസ്റ്റിലെ ഇരട്ടസെഞ്ചുറി ഒഴിച്ചുനിര്‍ത്തിയാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കോലിയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. പിന്നാലെ ന്യൂസിലന്‍ഡിനെതിരായ കളിയിലെ രണ്ടിന്നിംഗ്‌സിലും കോലി പരാജയപ്പെട്ടു. അതേസമയം മുരളി വിജയും പൂജാരയും രണ്ടിന്നിംഗ്‌സിലും അര്‍ധസെഞ്ചുറികള്‍ നേടി.
ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ബാറ്റിംഗില്‍ ഒന്നാം റാങ്കിലുള്ളത്. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ വില്യംസന്‍ രണ്ടാം റാങ്കിലുണ്ട്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല, പാകിസ്താന്റെ യൂനിസ് ഖാന്‍ എന്നിങ്ങനെ പോകുന്നു ബാറ്റിംഗ് നിരയിലെ ആദ്യ സ്ഥാനക്കാര്‍. ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്‌നാണ് ബൗളിംഗില്‍ ഒന്നാം റാങ്കില്‍.
കൂടുതൽ വാർത്തകൾ:
സച്ചിന്‍ മക്ഗ്രാത്തിനെ അങ്ങോട്ട് സ്ലെഡ്ജ് ചെയ്തു, അടിച്ചുപറത്തി... അപൂര്‍വ്വം ഈ കാഴ്ച... വീഡിയോ!
സ്‌ട്രൈക്ക് റേറ്റ് പോരെന്ന് ക്യാപ്റ്റന്‍ കോലി പൂജാരയോട്... പൂജാര പ്രതികരിച്ചത് ദാ ഇങ്ങനെ...
അശ്വിന് 10 വിക്കറ്റ്, റെക്കോര്‍ഡ്... പക്ഷേ മാന്‍ ഓഫ് ദ മാച്ച് സര്‍ ജഡേജ, ഇതാണ് കളി!
അഞ്ഞൂറാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം... ന്യൂസിലന്‍ഡിനെ തോല്‍പിച്ചത് 197 റണ്‍സിന്