ലണ്ടൻ: ഐ സി സി വനിതാ ലോകകപ്പ് ക്രിക്കറ്റിലെ സന്നാഹമത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ജയം. അയൽക്കാരായ ശ്രീലങ്കയെയാണ് ഇന്ത്യൻ വനിതകൾ തോൽപ്പിച്ചത്. 109 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ നേടിയത്. അതിന് ചുക്കാൻ പിടിച്ചതോ ലേഡി സച്ചിൻ എന്നറിയപ്പെടുന്ന വനിതാ ക്രിക്കറ്റിലെ സൂപ്പർസ്റ്റാർ മിതാലി രാജാണ് 85 റൺസുമായി കളിയിലെ താരമായത്. സ്കോർ ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റിന് 275. ശ്രീലങ്ക 48.4 ഓവറിൽ 166 ഓൾ ഔട്ട്.
സന്നാഹമത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഇന്ത്യയ്ക്ക് തട്ടുതകർപ്പൻ തുടക്കമാണ് കിട്ടിയത്. 19.1 ഓവറിൽ ഓപ്പണർമാർ 91 റൺസ് ചേർത്തു. 58 പന്തിൽ 44 റൺസുമായി സ്മൃതി മന്ദനയാണ് ആദ്യം പുറത്തായത്. പൂനം റാവത്ത് 79 പന്തിൽ എട്ട് ഫോറും രണ്ട് സിക്സും സഹിതം 69 റൺസ്. വൺഡൗണായി ക്രീസിലെത്തിയ മിതാലി രാജ് 89 പന്തിൽ 85 റൺസടിച്ച് ടോപ് സ്കോററായി. മോന മേഷറം, വേദ കൃഷ്ണമൂർത്തി എന്നിവരുടെ സംഭാവനകൾ കൂടിയായതോടെ ഇന്ത്യ കൂറ്റൻ സ്കോറിലെത്തി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് സ്കോർ ആറിൽ നിൽക്കേ ആദ്യവിക്കറ്റ് നഷ്ടമായി. പിന്നീടങ്ങോട്ട് ഇന്ത്യൻ ബൗളർമാർ കേറി മേഞ്ഞതോടെ കൃത്യമായ ഇടവേളകളിൽ അവർക്ക് വിക്കറ്റുകൾ നഷ്ടപ്പെട്ടു. വാലറ്റക്കാരുടെ കൂട്ട ആത്മഹത്യ കൂടിയായതോടെ വെറും 166 റൺസിന് ഓളൗട്ട്. ഇന്ത്യയ്ക്ക് 109 റൺസ് ജയം. മറ്റ് കളികളിൽ ഇംഗ്ലണ്ട് ന്യൂസിലൻഡിനെയും ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെയും പാകിസ്താൻ വെസ്റ്റ് ഇൻഡീസിനെയും തോൽപ്പിച്ചു.