ലണ്ടൻ: കരുത്തരായ ഓസ്ട്രേലിയയ്ക്കെതിരായ കൂറ്റൻ ജയത്തോടെ ഇന്ത്യൻ വനിതകൾ ലോകകപ്പ് ഫൈനലിൽ. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയൻ വനിതകളെ ഇന്ത്യ 36 റൺസിനാണ് തോൽപ്പിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടാണ് ഇന്ത്യയ്ക്ക് എതിരാളികൾ. ചൊവ്വാഴ്ച നടന്ന ഒന്നാം സെമിയിൽ ദക്ഷിണാഫ്രിക്കയെ 2 വിക്കറ്റിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്.
282 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയൻ വനിതകൾ 245 റൺസിന് ഓളൗട്ടായി. ഇന്ത്യയ്ക്ക് 36 റൺസിന്റെ ജയം. 90 റൺസെടുത്ത മുൻക്യാപ്റ്റൻ ബ്ലാക്ക് വെല്ലാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. എലിസ് വിലാനി 75 റൺസെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ജുലൻ ഗോസ്വാമി, പാണ്ഡെ, ദീപ്തി ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകൾ നാല് വിക്കറ്റ് നഷ്ടത്തിൽ 281 റൺസാണ് അടിച്ചത്. മഴമൂലം 42 ഓവറാക്കി ചുരുക്കിയ രണ്ടാം സെമിഫൈനലിൽ കൂറ്റൻ സ്കോറുയർത്താൻ പറ്റിയത് ഇന്ത്യയ്ക്ക് നേട്ടമായി. 115 പന്തിൽ 171 റൺസെടുത്ത ഹർമൻപ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ മിതാലി രാജ്, ദീപ്തി ശർമ, വേദ കൃഷ്ണമുർത്തി എന്നിവരും ഇന്ത്യയ്ക്ക് വേണ്ടി ഭേദപ്പെട്ട സംഭാവനകൾ നൽകി.