പല്ലക്കലെ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയം. ഇന്നിംഗ്സിനും 171 റൺസിനുമാണ് ഇന്ത്യ ആതിഥേയരായ ശ്രീലങ്കയെ തോൽപ്പിച്ചത്. 352 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിൽ 181 റൺസിന് ഓളൗട്ടായി. ഒന്നാമിന്നിംഗ്സിൽ ലങ്ക വെറും 135 റൺസിന് ഓളൗട്ടായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 487 റൺസാണ് എടുത്തത്.
രണ്ടാം ദിവസം തന്നെ തരംഗയെ നഷ്ടമായ ശ്രീലങ്കയെ മൂന്നാം ദിവസം തുടക്കത്തിലേ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ പ്രതിരോധത്തിലാക്കി. കരുണരത്നെ 16, പുഷ്പകരുമാര 1, മെൻഡിസ് 12 എന്നിവരെയാണ് ലങ്കയ്ക്ക് രാവിലെ തന്ന നഷ്ടമായത്. 41 റൺസെടുത്ത ഡിക് വെലയാണ് അവരുടെ ടോപ് സ്കോറർ. ഒന്നാം ഇന്നിംഗ്സിൽ 48 റൺസെടുത്ത ദിനേശ് ചാന്ദിമൽ രണ്ടാം ഇന്നിംഗ്സിൽ 36 റൺസെടുത്തു.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി, നാല് വിക്കറ്റ് വീഴ്ത്തിയ സ്റ്റാർ സ്പിന്നർ ആർ അശ്വിൻ എന്നിവരാണ് ലങ്കയെ രണ്ടാം ഇന്നിംഗ്സിൽ തകർത്തത്. ഒന്നാം ഇന്നിംഗ്സിൽ നാല് വിക്കറ്റെടുത്ത ഇടംകൈയൻ സ്പിന്നർ കുല്‍ദീപ് യാദവ് ഒരു വിക്കറ്റ് വീഴ്ത്തി. ബാക്കി രണ്ട് വിക്കറ്റുകൾ ഫാസ്റ്റ് ബൗളർ ഉമേഷ് യാദവിനാണ്.