കൊല്‍ക്കത്ത: യുവ സൂപ്പര്‍ താരം വിരാട് കോലിക്കു കീഴില്‍ ആദ്യ ഏകദിന പരമ്പര തൂത്തുവാരാന്‍ ഇന്ത്യക്കു വേണ്ടിയിരുന്നത് 322 റണ്‍സ് ആയിരുന്നു. പതിവ് പോലെ ഓപ്പണർമാർ പരാജയപ്പെട്ടപ്പോൾ ക്യാപ്റ്റൻ കോലിയും യുവരാജും ധോണിയും ഒക്കെ രക്ഷയ്ക്കെത്തുമെന്ന് പ്രതീക്ഷിച്ചു. അർദ്ധ സെഞ്ചുറി നേടി കോലിയും അർദ്ധസെഞ്ചുറിയ്ക്ക് അഞ്ച് റൺസ് അകലെ യുവരാജും മുട്ടുമടക്കി. പാണ്ഡ്യയും ജാധവും ചേർന്ന് വിജയത്തിന്റെ വക്കിലെത്തിച്ചു. ഒടുവിൽ കേദാർ ജാധവിന്റെ അവസാന ശ്രമം വിജയിച്ചില്ല, കളി തീരാൻ ഒരു പന്ത് ശേഷിക്കേ ബൗണ്ടറി ലൈനിൽ ഇന്ത്യൻ പ്രതീക്ഷ അസ്തമിച്ചു. അഞ്ച് റൺസിന് ഇന്ത്യ തോറ്റു.
75 പന്തിൽ നിന്ന് 90 റൺസെടുത്ത ജാധവ് തന്നെയായിരുന്നു ഈഡൻ ഗാർഡനിലെ ടോപ് സ്കോറർ. ജാധവിന് മികച്ച പിന്തുണ നൽകിയ പാണ്ഡ്യ 43പന്തിൽ 56 റൺസ് നേടി. ജയിക്കാൻ 2 പന്തിൽ നിന്ന് 6 റൺസ് എന്ന നിലയിലെത്തി നിൽക്കുമ്പോഴാണ് ജാധവിനെ വോക്സിന്റെ പന്തിൽ ബില്ലിങ്സ് ബൗണ്ടറി ലൈനിൽ വച്ച് കൈപ്പിടിയിലൊതുക്കിയത്. അല്ലെങ്കിൽ ഒരു പക്ഷേ വിധി മറ്റൊന്നായിപ്പോയേനെ. സ്കോർ- ഇംഗ്ലണ്ട് 321/8, ഇന്ത്യ 316/9.
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ടോസ് ലഭിച്ച കോലി ഇംഗ്ലണ്ടിനെ ബാറ്റിങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ സന്ദര്‍ശകര്‍ എട്ടു വിക്കറ്റിന് 321 റണ്‍സെടുത്തു. കഴിഞ്ഞ രണ്ടു കളികളെയും പോലെ ഈ മല്‍സരത്തിലും റണ്ണൊഴുകുകുയായിരുന്നു. ആദ്യ രണ്ടു കളികളിലും ഇരുടീമിന്‍റെയും സ്കോര്‍ 300 കടന്നിരുന്നു.
ജാസണ്‍ റോയ് (65), ബെന്‍ സ്റ്റോക്ക്സ് (57*), ജോണി ബെയര്‍സ്‌റ്റോവ് (56) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിനു കരുത്തേകിയത്. 56 പന്തില്‍ 10 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് റോയ് ടീമിന്റെ ടോപ്‌സ്‌കോറായത്. ബെയര്‍സ്‌റ്റോവ് 64 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും കണ്ടെത്തി. 39 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്സറുമടക്കമാണ് സ്റ്റോക്ക്സ് പുറത്താവാതെ 57 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ 43 റണ്‍സ് നേടി പുറത്തായി. മൂന്നു വിക്കറ്റെടുത്ത ഹര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍പിടിച്ചത്. രവീന്ദ്ര ജഡേജയ്ക്കു രണ്ടു വിക്കറ്റ് ലഭിച്ചു.
രണ്ടാം ഏകദിനത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ അവസാന മല്‍സരത്തിനിറങ്ങിയത്. മോശം ഫോമിലുള്ള ഓപണര്‍ ശിഖര്‍ ധവാനു പകരം അജിന്‍ക്യ രഹാനെ ടീമിലെത്തി. മറുഭാഗത്ത് ഇംഗ്ലണ്ട് ടീമില്‍ രണ്ടു മാറ്റങ്ങ ളുണ്ടായിരുന്നു. ജോ റൂട്ട്, അലെക്‌സ് ഹെയ്ല്‍സ് എന്നിവര്‍ക്കു പകരം സാം ബില്ലിങ്‌സും ജോണി ബെയര്‍സ്‌റ്റോവും കളിച്ചു. മൂന്ന് കളികളിൽ രണ്ടെണ്ണത്തിലും വിജയിച്ച ഇന്ത്യയ്ക്കാണ് പരമ്പര.