യുവരാജ് പുറത്ത്, റെയ്നയും വേണ്ട
ചാമ്പ്യൻസ് ട്രോഫിയിലും വെസ്റ്റ് ഇൻഡീസ് പര്യടനത്തിലും ടീമിലുണ്ടായിരുന്ന യുവരാജ് സിംഗിനെ ഒഴിവാക്കുകയായിരുന്നു. ഇംഗ്ലണ്ടിലും വിൻഡീസിലും മോശം ഫോമിലായിരുന്നു യുവരാജ്. യുവരാജിന്റെ അഭാവത്തിൽ ടീമിലെത്തും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന സുരേഷ് റെയ്നയെ പരിഗണിച്ചതേയില്ല.
ധോണി ഇൻ, റിഷഭ് പന്ത് പുറത്ത്
യുവരാജ് ടീമിന് പുറത്തായപ്പോൾ മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എം എസ് ധോണി ടീമിലെ സ്ഥാനം നിലനിർത്തി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ ടീമിൽ നിന്നും ഒഴിവാക്കി. വിൻഡീസ് പര്യടനത്തിലെ ഒരു കളിയിൽ മാത്രം പന്തിന് അവസരം കിട്ടിയിരുന്നു.
രാഹുൽ, പാണ്ഡെ ഇൻ
യുവരാജ് സിംഗിന്റെ അഭാവത്തിൽ മധ്യനിരയിലേക്ക് ഇൻ ഫോം ബാറ്റ്സ്മാൻ മനീഷ് പാണ്ഡെയെ തിരിച്ചുവിളിച്ചു. കർണാടകയുടെ തന്നെ കെ എൽ രാഹുലും പരിക്ക് മാറി ടീമിലെത്തി. പറയത്തക്ക ഫോമിലല്ലെങ്കിലും കേദാർ ജാദവും ടീമിലെ ഇടം നിലനിർത്തി.
രോഹിതിന് ഇരട്ടിപ്പണി
വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ വിശ്രമം അനുവദിക്കപ്പെട്ട സ്റ്റാർ ബാറ്റ്സ്മാൻ രോഹിത് ശർമ ടീമിൽ തിരിച്ചെത്തി. ടീമിന്റെ വൈസ് ക്യാപ്റ്റനും രോഹിത് ശര്‍മയാണ്. ധവാനാണ് രോഹിതിന്റെ ഓപ്പണിങ് പാർട്ണര്‍. ക്യാപ്റ്റൻ കോലിക്ക് വിശ്രമം അനുവദിക്കുമെന്ന് കരുതപ്പെട്ടെങ്കിലും അതുണ്ടായില്ല.
അശ്വിനും ജഡേജയും ഇല്ല
അഞ്ച് മത്സരങ്ങളുടെ ഏകദിനപരമ്പരയും ഒരു ട്വന്റി 20യും കളിക്കാൻ മുൻനിര സ്പിന്നർമാരായ ജഡേജയും അശ്വിനും ഇല്ല. യുവേന്ദ്ര ചാഹൽ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ് എന്നീ യുവതാരങ്ങൾക്കാണ് സ്പിൻ ഡിപ്പാര്‍ട്ട്മെന്റിന്റെ ചുമതല.
ഭുമ്ര തിരിച്ചെത്തി, താക്കൂർ ടീമിൽ
വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ഇറങ്ങാതിരുന്ന ക്വാളിറ്റി ഫാസ്റ്റ് ബൗളർ ജസ്പ്രീത് ഭുമ്ര ടീമിലെത്തി. ഭുവനേശ്വർ കുമാറും ടീമിലുണ്ട്. മുംബൈ ഫാസ്റ്റ് ബൗളർ ഷാർദ്ദുൽ താക്കുറിന് അരങ്ങേറ്റ വിളി വന്നു. ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടറായി ഹർദീക് പാണ്ഡ്യയും ടീമിലുണ്ട്.