ബാംങ്കോക്കിൽ നടക്കുന്ന വനിതകളുടെ ഏഷ്യാ കപ്പ് ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യൻ ടീം ഫൈനലിൽ. കരുത്തരായ ശ്രീലങ്കയെ ഓൾറൗണ്ട് പ്രകടന മികവിൽ 52 റൺസിന് തോൽപിച്ചാണ് ഇന്ത്യൻ ടീം കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ടൂർണമെന്റിൽ തോൽവിയറിയാതെ കുതിക്കുന്ന ഇന്ത്യയുടെ നാലാം ജയമാണിത്.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ മിതാലി രാജും സ്മൃതി മന്ദാനയും മികച്ച തുടക്കം നൽകി. ടൂർണമെന്റിലുടനീളം മികച്ച ഫോം തുടരുന്ന മിതാലി 62 റൺസാണ് അടിച്ചു കൂട്ടിയത്. മുപ്പത്തി മൂന്ന് കാരിയായ മിതാലിയുടെ കരിയറിലെ
ഏറ്റവും ഉയർന്ന രണ്ടാമത്തെ ട്വന്റി 20 സ്കോറാണിത്. സ്മൃതി മന്ദാന, വേദ കൃഷ്ണമൂർത്തി എന്നിവർ 21 റൺസ് വീതം നേടി. നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 121 റൺസാണ് ഇന്ത്യ നേടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കക്ക് നിശ്ചിത ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. ഇന്ത്യക്കായി പ്രീതി ബോസ് 14 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 69 റൺസ് നേടാനെ ലങ്കൻ വനിതകൾക്കായുള്ളൂ.
പാകിസ്താനാണ് പോയിന്റ് പട്ടികയിൽ രണ്ടാമത്. നാളെ നടക്കുന്ന മത്സരത്തിൽ തായ്ലൻഡിനെ തോൽപിച്ചാൽ പാകിസ്താന് ഫൈനലിലെത്താം. ഞായറാഴ്ചയാണ് കലാശപ്പോരാട്ടം