മുംബൈ: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട്
ഭേദപ്പെട്ട നിലയിൽ. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റിന് 288
റൺസെന്ന നിലയിലാണ് സന്ദർശകർ. അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടിയ കീറ്റൺ ജെന്നിംഗ്സിന്റെ പ്രകടനമാണ് ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന് തുണയായത്.
ഇന്ത്യക്കായി രവിചന്ദ്ര അശ്വിൻ നാല് വിക്കറ്റ് വീഴ്ത്തി.
ഓപ്പണിംഗ് വിക്കറ്റിൽ നായകൻ അലസ്റ്റർ കുക്കും ജെന്നിംഗ്സും ചേർന്ന് 99
റൺസ് നേടി. 46 റൺസെടുത്ത കുക്കിനെ ജഡേജയാണ് പുറത്താക്കിയത്. 219 പന്തുകൾ
നേരിട്ട ജെന്നിംഗ്സ് 13 ബൗണ്ടറിയടക്കം 112 റൺസ് നേടി. അരങ്ങേറ്റ
മത്സരത്തിൽ സെഞ്ച്വറി നേടുന്ന എട്ടാമത്തെ ഓപ്പണിംഗ് ബാറ്റ്സ്മാനാണ്
ജെന്നിംഗ്സ്. 50 റൺസ് നേടിയ മൊയിൻ അലി ജെന്നിംഗ്സിന് മികച്ച പിന്തുണ നൽകി.
ചായക്ക് പിരിയുമ്പോൾ 196ന് രണ്ട് വിക്കറ്റെന്ന ശക്തമായ നിലയിലായിരുന്നു
ഇംഗ്ലണ്ട്. തുടർച്ചയായി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ആർ അശ്വിനാണ്
ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ആദ്യ ദിനം കളി
അവസാനിക്കുമ്പോൾ 25 റൺസുമായി ബെൻ സ്റ്റോക്സും 18 റൺസെടുത്ത ജോസ് ബട്ലറുമാണ് ക്രീസിൽ.
അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലാണ്. വാംഖഡെയിൽ
നടക്കുന്ന ഈ മത്സരം സമനിലയിലായാലും ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.