ലണ്ടൻ: ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ തോൽപിച്ചതിന് പിന്നാലെ പാകിസ്താനിൽ വൻ ആഘോഷം. പാകിസ്താനിൽ മാത്രമല്ല, ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാരെ കൂവിവിളിച്ചും പ്രകടനം നടത്തിയും ആഘോഷിക്കുകയാണ് പാകിസ്താൻ ആരാധകര്‍. ഇതൊക്കെ പിന്നെ സ്വാഭാവികം എന്ന് വെക്കാം. എന്നാൽ പാകിസ്താൻ ചാമ്പ്യൻസ് ട്രോഫി ജേതാക്കളായതിന് നരേന്ദ്രമോദി എന്ത് പിഴച്ചു.
പാകിസ്താനിലെ ബോൽ ടി വിയിലെ ഒരു അവതാരകനാണ് ഐ സി സി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ പാകിസ്താൻ തോൽപ്പിച്ചതോടെ നിയന്ത്രണം വിട്ടത്. ഐസേ നഹി ചലേ ഗാ എന്ന പരിപാടി അവതരിപ്പിക്കുന്നതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്, സിനിമാതാരം റിഷി കപൂർ, മാധ്യമപ്രവർത്തകനായ അർണാബ് ഗോസ്വാമി എന്നിവരെ കടുത്ത ഭാഷയിൽ ആക്ഷേപിക്കുകയായിരുന്നു ഇയാൾ.
ബോൽ ടി വിയിലെ അവതാരകനായ ആമിർ ലിഖായത്താണ് വിജയത്തിൽ മനംമറന്ന് ഇന്ത്യക്കാരെ ആക്ഷേപിച്ചത്. ഇതിന് മുമ്പും ഹേറ്റ് സ്പീച്ച് നടത്തിയതിന് വിലക്ക് വാങ്ങേണ്ടിവന്നിട്ടുള്ള ആളാണ് ലിഖായത്ത്. ഇന്ത്യൻ അമ്മമാർ മക്കൾക്ക് ഈ കഥകൾ പറഞ്ഞുകൊടുക്കും. പാകിസ്താനെതിരെ കളിക്കാൻ പോകുമ്പോൾ ശ്രദ്ധിക്കണം എന്ന് പറഞ്ഞുകൊടുക്കും. 180 റൺസിന് തങ്ങളെ തോൽപ്പിച്ചവരാണ് എന്ന് പറഞ്ഞുകൊടുക്കും - ലിഖായത്ത് പറഞ്ഞു.