കൊളംബോ: ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന് (ആഗസ്ത് 24 വ്യാഴാഴ്ച) നടക്കും. പരമ്പരയിലെ ആദ്യ ഏകദിനം ഇന്ത്യ അനായാസം ജയിച്ചിരുന്നു. അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കിൽ രണ്ടാം ഏകദിനവും ഇന്ത്യ തന്നെ ജയിക്കാനാണ് സാധ്യത. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഇന്ത്യൻ സമയം രണ്ടരയ്ക്കാണ് കളി തുടങ്ങുക. മത്സരം ടെൻ സ്പോർട്സിൽ തത്സമയം.
ആദ്യം ബാറ്റ് ചെയ്ത് മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാൻ പറ്റാതിരുന്നതാണ് ആതിഥേയരായ ശ്രീലങ്കയ്ക്ക് വിനയായത്. ഓൾറൗണ്ടർ അക്ഷർ പട്ടേലിന്റെ മികവിൽ ശക്തമായി തിരിച്ചുവന്ന ഇന്ത്യ ബാറ്റിംഗിൽ ശ്രീലങ്കയെ നിലംപരിശാക്കിക്കളഞ്ഞു. ശിഖർ ധവാന്റെ പതിനൊന്നാം സെഞ്ചുറിയും വിരാട് കോലിയുടെ തകർപ്പൻ പിന്തുണയും കൂടിയായതോടെ ഇന്ത്യ റെക്കോർഡ് വേഗത്തില്‍ കളി തീർത്തു.
മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിനത്തിലും തോറ്റാൽ അത് ശ്രീലങ്കയ്ക്ക് സഹിക്കാനാകില്ല. എന്നാൽ ഇന്ത്യയാകട്ടെ ഈ പരമ്പരയ്ക്ക് വലിയ പ്രധാന്യം പോലും കല്‍പ്പിക്കുന്നില്ല, 2019 ലോകകപ്പിനുള്ള ടീം മുന്നിൽ കണ്ടുകൊണ്ടാണ് ഇന്ത്യ ശ്രീലങ്കയിലേക്കുള്ള ടീമിനെ അയച്ചിരിക്കുന്നത്. വെറ്ററന്മാരായ യുവരാജ് സിംഗ്, സുരേഷ് റെയ്ന എന്നിവരെ ഇന്ത്യ പരിഗണിക്കാതിരുന്നതും ലോകകപ്പ് മുന്നിൽ കണ്ട് തന്നെയാകണം.