പല്ലക്കലെ: ശ്രീലങ്കയുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് ഇടംകൈയൻ സ്പിന്നർ അക്ഷർ പട്ടേലിന് ക്ഷണം. അക്ഷർ ഇത് വരെ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടില്ല. അച്ചടക്കലംഘനത്തിനാണ് രവീന്ദ്ര ജഡേജയ്ക്ക് മൂന്നാം ടെസ്റ്റിൽ നിന്നും വിലക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് അക്ഷർ പട്ടേലിനെ ടീമിലേക്ക് വിളിച്ചിരിക്കുന്നത്.
രവീന്ദ്ര ജഡേജയ്ക്ക് പകരം ഇടംകൈ ചൈനാമാൻ കുൽദീപ് യാദവ് ടെസ്റ്റിന് ഇറങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാൽ കുൽദീപിന് പകരം അക്ഷർ പട്ടേലാകും കളിക്കാൻ ഇറങ്ങുക എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ബാറ്റിംഗിലും ഫീൽഡിങിലുമുള്ള മികവ് അക്ഷറിന് മുൻതൂക്കം നൽകാനാണ് സാധ്യത. 23കാരനായ 30 ഏകദിനങ്ങളും 7 ട്വന്റി 20 മത്സരങ്ങളും അക്ഷർ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2- 0 ത്തിന് മുന്നിലാണ്. ഒന്നാമത്തെ ടെസ്റ്റ് ഇന്ത്യ 304 റണ്‍സിന് ജയിച്ചു. കൊളംബോയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്സിനും 53 റൺസിനുമാണ് ജയിച്ചത്. രണ്ട് ടെസ്റ്റുകളിൽ നിന്നായി പരമ്പരയിൽ 13 വിക്കറ്റുകളുമായി ഏറ്റവും മികച്ച വിക്കറ്റ് ടേക്കറാണ് ജഡേജ. 85 റൺസും ജഡേജയുടെ പേരിലുണ്ട്. എന്നാൽ അച്ചടക്ക ലംഘനത്തിന് ശിക്ഷ കിട്ടിയതാണ് ജഡേജയ്ക്ക് വിനയായത്.