അശ്വിന്റെ റെക്കോർഡ്
ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ആർ അശ്വിൻ. മറികടന്നത് സാക്ഷാല്‍ ഹർഭജൻ സിംഗിനെ. അശ്വിന്റെ പേരിൽ ഇപ്പോൾ 26 5 വിക്കറ്റുകളുണ്ട്. 35 5 വിക്കറ്റുകളുമായി കുംബ്ലെ മാത്രമാണ് ഇനി അശ്വിന് മുന്നിൽ.
ജഡേജയ്ക്കും റെക്കോർഡ്
ഏറ്റവും വേഗത്തിൽ 150 വിക്കറ്റ് പൂർത്തിയാക്കുന്ന ഇടംകൈയൻ ബൗളർ എന്ന നേട്ടമാണ് രവീന്ദ്ര ജഡേജ സ്വന്തമാക്കിയത്. മുപ്പത്തിരണ്ടാമത്തെ ടെസ്റ്റിലാണ് ജഡ്ഡു ഈ നേട്ടത്തിലെത്തിയത്. 34 ടെസ്റ്റുകളിൽ നിന്നും 150 വിക്കറ്റെടുത്ത മിച്ചൽ ജോൺസന്റെ പേരിലായിരുന്നു ഈ റെക്കോർഡ്.
ജഡേജ നമ്പർ ടു
വേഗത്തിൽ 150 വിക്കറ്റ് എന്ന നേട്ടം പൂർത്തിയാക്കിയ ഇന്ത്യൻ കളിക്കാരുടെ കൂട്ടത്തിൽ രണ്ടാം സ്ഥാനക്കാരനാണ് ജഡേജ. ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം ജഡേജയുടെ സഹതാരമായ അശ്വിന് തന്നെ. 29 കളികളിൽ നിന്നാണ് അശ്വിൻ 150 ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കിയത്. വേഗത്തിൽ 200 വിക്കറ്റ് എന്ന റെക്കോർഡും അശ്വിന്റെ പേരിലാണ്.
അശ്വിന്റെ ഇരട്ടറെക്കോർഡ്
200 വിക്കറ്റും 2000 റൺസും എന്ന റെക്കോർഡ് അശ്വിന് മുന്നിൽ വഴിമാറിയതും ഈ ടെസ്റ്റിൽ തന്നെ. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം വേഗം കൂടിയ കളിക്കാരനാണ് അശ്വിൻ. ഇയാൻ ബോത്തം, കപിൽ ദേവ്, ഇമ്രാൻ ഖാൻ എന്നിവർ മാത്രമാണ് അശ്വിനെക്കാൾ വേഗത്തിൽ ഈ നേട്ടം കൈവരിച്ചവർ.
ശ്രീലങ്കയുടെ നാണക്കേട്
183 റണ്‍സിന് ഒന്നാം ഇന്നിംഗ്സിൽ ഓളൗട്ടായ ശ്രീലങ്ക വഴങ്ങിയത് 439 റൺസിന്റെ ലീഡാണ്. അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലീഡ്. ഇത് നാലാം തവണയാണ് ലങ്ക നാനൂറിന് മേൽ ലീഡ് വഴങ്ങുന്നത്. 49.4 ഓവർ മാത്രമേ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് നീണ്ടുള്ളൂ.