പുനെ: ഐ പി എല്ലില്‍ സെഞ്ചുറിയടിക്കുന്ന ആദ്യത്തെ മലയാളിയായ സഞ്ജു സാംസന്റെ മികവില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ജയം. ജയം എന്ന് ചുമ്മാ പറഞ്ഞാലൊന്നും പോര, 97 റണ്‍സിന്റെ പടുകൂറ്റന്‍ ജയം എന്ന് തന്നെ പറയണം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നാല് വിക്കറ്റിന് 204 റണ്‍സ് എടുത്തപ്പോള്‍ റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സിന്റെ മറുപടി വെറും 108 റണ്‍സില്‍ ഒതുങ്ങി.
സ്റ്റീവ് സ്മിത്തിന്റെ അഭാവത്തില്‍ പുനെയെ നയിച്ച അജിന്‍ക്യ രഹാനെയാണ് ആദ്യം പുറത്തായത്. സ്‌കോര്‍ 10. പിന്നാലെ 20 റണ്‍സുമായി മായങ്ക് അഗര്‍വാളും പുറത്തായി. അതിന് ശേഷം ബാറ്റ്‌സ്മാന്‍മാരുടെ ഒരു ഘോഷയാത്രയായിരുന്നു. ധോണി 14 പന്തില്‍ 11, ഭാട്ടിയ 17 പന്തില്‍ 16, ചാഹര്‍ 6 പന്തില്‍ 14 എന്നിവര്‍ മാത്രമാണ് പിന്നെ രണ്ടക്കം കടന്നത്. 16.1 ഓവറില്‍ 108 റണ്‍സിന് അവരുടെ പോരാട്ടം അവസാനിച്ചു. സഹീർ ഖാൻ നാല് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഡല്‍ഹിക്ക് മികച്ച തുടക്കം കിട്ടിയില്ല. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പേ ആദിത്യ താരെ പുറത്ത്. എന്നാല്‍ വണ്‍ ഡൗണായി ക്രീസിലെത്തിയ സഞ്ജു സാംസന്‍ തുടക്കം മുതലേ മികച്ച ഫോമിലായിരുന്നു. വെറും 14 പന്തില്‍ സഞ്ജു മുപ്പത് കടന്നു. 63 പന്തില്‍ എട്ട് ഫോറും അഞ്ച് സിക്‌സും സഹിതമാണ് സഞ്ജു ഐ പി എല്ലിലെ മികച്ച സ്‌കോറിലെത്തിയത്. ഡല്‍ഹിക്ക് വേണ്ടി അവസാന ഓവറില്‍ തകര്‍ത്തടിച്ച ക്രിസ് മോറിസ് 9 പന്തില്‍ 38 റണ്‍സെടുത്തു.