ഹൈദരാബാദ്: ഐ പി എൽ പത്താം സീസൻറെ ഗ്രാൻഡ് ഫിനാലെ ഇന്ന് (മെയ് 21 ഞായറാഴ്ച) ഹൈദരാബാദിൽ. മഹാരാഷ്ട്ര പ്രീമിയർ ലീഗ് എന്ന് വിളിക്കാവുന്ന ഫൈനലിൽ രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസും സ്റ്റീവ് സ്മിത്തിൻറെ റൈസിങ് പുനെ സൂപ്പർജയൻറ്സും തമ്മിലാണ് കളി. രാത്രി എട്ട് മണി മുതൽ കളി സോണി സിക്സ്, മാക്സ്, ഇ എസ് പി എൻ ചാനലുകളിൽ തത്സമയം കാണാം.
രണ്ട് തവണ മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ വെച്ച്. ഒരുതവണ പുനെയുടെ തട്ടകമായ എം സി എ സ്റ്റേഡിയത്തിൽ വെച്ച്. അങ്ങനെ പരസ്പരം കളിച്ച മൂന്ന് തവണയും മുംബൈ ഇന്ത്യൻസിനോട് ജയിച്ച ആത്മവിശ്വാസത്തിലാണ് റൈസിങ് പുനെ സൂപ്പർ ജയൻറ്സ്. എം എസ് ധോണി, വാഷിംങ്ടൺ സുന്ദർ എന്നിവരുടെ മികവിലായിരുന്നു ക്വാളിഫയറിൽ അവരുടെ ജയം. രഹാനെ ഫോം വീണ്ടെടുത്തതും പുനെയ്ക്ക് നല്ല വാർത്തയാണ്.
ക്വാളിഫയറിൽ പുനെയോട് തോറ്റെങ്കിലും കൊൽക്കത്തയ്ക്കെതിരായ ആധികാരിക ജയത്തോടെയാണ് മുംബൈ ഫൈനലിൽ എത്തിയത്. ബൗളിംഗ് നിരയുടെ അപാരഫോമിലാണ് മുംബൈയുടെ കതിപ്പ്. കരൺ ശർമയും ജസ്പ്രീത് ഭുമ്രയും ചേർന്ന് കൊൽക്കത്തയെ ശരിക്കും കശാപ്പ് ചെയ്തുകളഞ്ഞു. ബാറ്റിംഗ് നിര താരതമ്യേന സംഭാവന ചെയ്തത് കുറവാണ് ഈ സീസണിൽ. പുനെ നാലാമതും മുംബൈയെ തോൽപ്പിച്ച് ആദ്യമായി ഐ പി എൽ കപ്പ് നേടുമോ അതോ പുനെയോട് പകരം വീട്ടി മുംബൈ ഇന്ത്യൻസ് മൂന്നാം ഐ പി എൽ കിരിടീം സ്വന്തമാക്കുമോ. ഇതാണ് ചോദ്യം.