മുംബൈ: തുടർച്ചയായ ആറ് വിജയങ്ങൾക്ക് ശേഷം മുംബൈ ഇന്ത്യൻസിന് തോൽവി. റൈസിങ് പുനെ സൂപ്പർജയൻറ്സിനെതിരെ വെറും മൂന്ന് റൺസിനാണ് മുംബൈ തോറ്റത്. ഐക്കൺ താരമായ സച്ചിൻ തെണ്ടുൽക്കറിൻറെ പിറന്നാൾ ദിനത്തിലാണ് ഈ തോൽവി എന്നത് മുംബൈയുടെ വേദന കൂട്ടും. നേരത്തെ ഐ പി എല്ലിലെ ആദ്യമത്സരത്തിലും മുംബൈ പുനെയോട് അവസാന ഓവറിൽ തോറ്റിരുന്നു. തുടർച്ചയായ മൂന്നാം വിജയവുമായി പുനെ നാലാം സ്ഥാനത്താണ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റൈസിങ് പുനെ സൂപ്പർജയൻറ്സ് ആറ് വിക്കറ്റിന് 160 റൺസാണ് എടുത്തത്. 45 റൺസെടുത്ത ഓപ്പണർ ത്രിപാഠിയാണ് പുനെയുടെ ടോപ് സ്കോറർ. അജിൻക്യ രഹാനെ 38ഉം മനോജ് തിവാരി 22ഉം റൺസെടുത്തു. 11 പന്തിൽ 7 റൺസെടുക്കാനെ എം എസ് ധോണിക്ക് പറ്റിയുള്ളൂ. സ്മിത്ത് 12 പന്തിൽ 17 റൺസടിച്ചു. മുംബൈയ്ക്ക് വേണ്ടി ഭുമ്രയും ശർമയും രണ്ട് വീതം വിക്കറ്റെടുത്തു.
താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് പാർഥിവ് പട്ടേലും ജോസ് ബട്ലറും ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകി. 4.2 ഓവറിൽ 37 റൺസ്. ക്യാപ്റ്റൻ രോഹിത് ശർമ 39 പന്തിൽ 58 റൺസടിച്ചു. എന്നാൽ പൊള്ളാർഡും ഹർദീക് പാണ്ഡ്യയും റാണയും പരാജയപ്പെട്ടത് അവർക്ക് വിനയായി. അവസാന ഓവറിൽ 17 റൺസ് വേണ്ടിയിരുന്ന മുംബൈയ്ക്ക് 13 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.