ദുരന്തമായി ബാറ്റിംഗ് നിര
വിരാട് കോലി, ക്രിസ് ഗെയ്ൽ, എ ബി ഡിവില്ലിയേഴ്സ്, ട്രെവിസ് ഹെഡ്, കേദാർ ജാദവ്... റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിൻറെ ബാറ്റിംഗ് നിരയാണ് ഇത്. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം കടലാസിലെ വലിപ്പമൊന്നും ഈ ബാറ്റിംഗ് നിരയ്ക്ക് കളത്തിൽ കാണാനില്ല. ടൂർണമെൻറിലെ ഏറ്റവും കുറഞ്ഞ സ്കോറുകളെല്ലാം ഇപ്പോൾ ബാംഗ്ലൂർ ബാറ്റിംഗ് നിരയുടെ പേരിലാണ്.
ഗുജറാത്തിനെതിരെ പറ്റിയത്
ബാറ്റിംഗ് പറുദീസയായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെറും 135 റൺസിനാണ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഓളൗട്ടായത്. ക്രിസ് ഗെയ്ൽ 8, വിരാട് കോലി 10, ഡിവില്ലിയേഴ്സ് 5, ഹെഡ് 0, മൻദീപ് സിംഗ് 8, എന്നിങ്ങനെയാണ് പ്രമുഖരുടെ സ്കോറുകൾ. 31 റൺസുമായി കേദാർ ജാദവും 32 റൺസുമായി നേഗിയും മാനം കാത്തു.
ടൈയുടെ ഒരു ബൗളിംഗേ
നാലോവർ 12 റൺസ്, മൂന്ന് വിക്കറ്റ്. ഐ പി എൽ 2017ൻറെ സെൻസേഷൻ ആകുകയാണ് ആൻഡ്രൂ ടൈ എന്ന ഓൾറൗണ്ടർ. ജഡേജ നാലോവറിൽ 28 റൺസിന് രണ്ടും മലയാളി ബേസിൽ തന്പി 34 റൺസിന് ഒന്നും വിക്കറ്റ് വീഴ്ത്തി. ഫോക്നർ, സോനി എന്നിവരും വീഴ്ത്തി ഓരോ വിക്കറ്റുകൾ.
ബൗളിംഗും കഷ്ടം
മക്കുല്ലം, ഇഷൻ കിഷാൻ എന്നിവരെ വീഴ്ത്തി തുടക്കത്തിലേ ഒരു പ്രതീക്ഷ ബദ്രിയിലൂടെ കിട്ടിയെങ്കിലും ബാക്കി ബൗളർമാരൊന്നും പ്രതീക്ഷ കാത്തില്ല. നേഗി, ഹെഡ്, ചൗധരി, ചാഹൽ എന്നിവരെല്ലാം കണക്കിന് അടി വാങ്ങി. മൂന്നോവറിൽ 19 റൺസിന് 1 വിക്കറ്റെടുത്ത അരവിന്ദ് മാത്രമാണ് റൺ വഴങ്ങുന്നതിൽ പിശുക്ക് കാട്ടിയത്.
ഫിഞ്ചടിച്ച് ജയിപ്പിച്ചു
രണ്ട് വിക്കറ്റിന് 21 എന്ന നിലയിൽ ക്രീസിലെത്തിയ ആരോൺ ഫിഞ്ച് മാരകമായ ചില ബിഗ് ഹിറ്റുകളുമായി ഗുജറാത്തിനെ അനായാസ വിജയത്തിലേക്ക് നയിച്ചു. വെറും 34 പന്തിലാണ് ഫിഞ്ച് 72 റൺസടിച്ചത്. സുരേഷ് റെയ്ന 30 പന്തിൽ 34 റൺസടിച്ച് പുറത്താകാതെ നിന്നു.