പുനെ: റൈസിങ് പുനെ സൂപ്പർജയൻറ്സിനോട് പടുകൂറ്റൻ തോൽവി ഏറ്റുവാങ്ങി റോയൽ ചാലഞ്ചേഴ്സ് ഐ പി എല്ലിൽ നിന്നും പുറത്തായി. ഐ പി എല്ലിൻറെ പത്താം സീസണിൽ നിന്നും പുറത്താകുന്ന ആദ്യത്തെ ടീമാണ് ബാംഗ്ലൂർ. ഐ പി എല്ലിൽ നിലനിൽക്കാൻ വിജയം അനിവാര്യമായ കളിയിൽ 62 റൺസിനാണ് ബാംഗ്ലൂർ പുനെയോട് അടിയറവ് പറഞ്ഞത്.
ജയിക്കാൻ വെറും 158 റൺസ് മാത്രം മതിയായിരുന്ന ബാംഗ്ലൂരിന് തുടക്കം മുതലേ പിഴച്ചു. ഓപ്പണറായി എത്തിയ ഹെഡ് 2 റൺസിന് പുറത്തായി. ഡിവില്ലിയേഴ്സ് 3, ജാദവ് 7, സച്ചിൻ ബേബി 2, സ്റ്റുവർട്ട് ബിന്നി 1, നേഗി 3, മിൽനെ 5, ബദ്രി 2 എന്നിങ്ങനെ ബാംഗ്ലൂരിൻറെ പത്ത് പേർ രണ്ടക്കം കാണാതെ പുറത്തായി. 48 പന്തിൽ 55 റൺസെടുത്ത വിരാട് കോലി മാത്രമേ രണ്ടക്കം കണ്ടുള്ളു. പക്ഷേ അതുകൊണ്ടും കാര്യമുണ്ടായില്ല.
ടോസ് നേടിയ ബാംഗ്ലൂർ പുനെയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ക്യാപ്റ്റൻ വിചാരിച്ചത് പോലെ തന്നെ അച്ചടക്കത്തോടെ പന്തെറിഞ്ഞ ബാംഗ്ലൂർ ബൗളർമാർ പുനെയെ 157 റൺസിൽ പിടിച്ചുകെട്ടുകയും ചെയ്തു. 45 റൺസെടുത്ത ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് പുനെയുടെ ടോപ് സ്കോറർ. മനോജ് തിവാരി 44, ത്രിപാഠി 37, ധോണി 23 എന്നിവരാണ് പുനെയുടെ മറ്റ് സ്കോറർമാർ.