രാജ്കോട്ട്: ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന് വീണ്ടും വിജയം. ഇത്തവണ സൂപ്പർ ഓവറിലാണ് ഗുജറാത്ത് ലയൺസിനെ മുംബൈ തോൽപ്പിച്ചത്. ഗുജറാത്ത് ലയൺസിൻറെ 153 റൺസ് പിന്തുടർന്ന മുംബൈ ഇരുപതാം ഓവറിലെ അവസാന പന്തിൽ കൃത്യം 153 റൺസെടുത്ത് റണ്ണൗട്ടായി. മനോഹരമായ ഡെത്ത് ഓവർ ബൗളിംഗും ഫീൽഡിങും കൊണ്ടാണ് ഗുജറാത്ത് ടൈ പിടിച്ചത്.
പിന്നാലെ സൂപ്പർ ഓവർ. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത് മുംബൈ 11 റൺസ് മാത്രമേ അടിച്ചുള്ളൂ അഞ്ച് പന്തിൽ അവർക്ക് രണ്ട് വിക്കറ്റും നഷ്ടമായി. എന്നാൽ യുവ ഇന്ത്യൻ ബൗളർ ജസ്പ്രീത് ഭുമ്ര വെടിക്കെട്ട് ബാറ്റ്സ്മാൻമാരായ ബ്രണ്ടൻ മക്കുല്ലത്തെയും ആരോൺ ഫിഞ്ചിനെയും വരച്ച വരയിൽ നിർത്തി മുംബൈയെ ജയിപ്പിച്ചു. ഒരു നോബോളും വൈഡും വഴങ്ങിയിട്ടും ഭുമ്ര വെറും 5 റൺസ് മാത്രമേ വിട്ടുകൊടുത്തുള്ളൂ.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനെ മുംബൈ കണിശമായി പന്തെറിഞ്ഞ് 153 ൽ ഒതുക്കി. പാർഥിവ് പട്ടേലിൻരെ 70 റൺസിൻറെ മികവിലായിരുന്നു മുംബൈയുടെ ചേസിങ്. എന്നാൽ മധ്യനിരയിൽ രോഹിത് ശർമയും പൊളാർഡും ഹർദീക് പാണ്ഡ്യയും പരാജയപ്പെട്ടതാണ് അവർക്ക് വിനയായത്. നാലോവറിൽ 16 റൺസിന് 3 വിക്കറ്റും 29 റൺസും എടുത്ത ക്രുനാൽ പാണ്ഡ്യയാണ് മാൻ ഓഫ ദ മാച്ച്.