കൊൽക്കത്തയെ പിടിച്ചുകെട്ടി
അതി മനോഹരമായ ഡെത്ത് ബൗളിംഗിലൂടെ അവർ കൊൽക്കത്തയെ പിടിച്ചുകെട്ടി. പ്രവചനങ്ങളെ കാറ്റിൽ പറത്തി. പ്ലേ ഓഫിലേക്ക് ആരും എത്താം എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. മുംബൈ ഒഴികെയുള്ള ആര് വേണമെങ്കിലും പുറത്താകുകയും ചെയ്യും. ആരും കാണാൻ കൊതിക്കുന്ന കളിയുടെ പ്രസക്തഭാഗങ്ങളും ചിത്രങ്ങളും ഇങ്ങനെയൊക്കെയാണ്.
കിടിലൻ കളി
ഐ പി എല്ലിന്റെ പത്താം സീസണിലെ മികച്ച മത്സരങ്ങളിലൊന്നായിരുന്നു മൊഹാലിയില്‍ കണ്ടത്. കളി ജയിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും കൊടുക്കേണ്ടത് പഞ്ചാബിന്റെ സ്പിന്നർമാർക്കും സ്പിന്നർമാരെക്കാളും വേഗം കുറച്ച് പന്തെറിഞ്ഞ ഫാസ്റ്റ് ബൗളർമാർക്കുമാണ്. അത്രയ്ക്കും ക്ലിനിക്കൽ ആയിരുന്നു അവരുടെ രണ്ടാം പാതിയിലെ പ്രകടനം.
ടോസ് പോയി ബാറ്റിംഗ്
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന പഞ്ചാബിന് ആശിച്ച തുടക്കം കിട്ടിയില്ല. ഫോമിലില്ലാത്ത മാർട്ടിൻ ഗുപ്ടിൽ വെറും 12 റണ്സിന് പുറത്തായി. ഷോൺ മാര്‍ഷ് 11നും. 25 റൺസെടുത്ത വോറയാണ് തുടക്കത്തിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. അവസാന ഓവറിൽ 8 പന്തിൽ 15 റൺസുമായി തെവാഡിയ പഞ്ചാബിനെ മാന്യമായ സ്കോറിൽ എത്തിച്ചു.
കളി തിരിച്ച കൂട്ടുകെട്ട്
ഒരു സമയത്ത് മൂന്നിന് 56 എന്ന നിലയിൽ പതറിയ പഞ്ചാബിനെ ക്യാപ്റ്റൻ മാക്സ്വെല്ലും കീപ്പർ വൃദ്ധിമാൻ സാഹയും ചേർന്നാണ് കര കയറ്റിയത്. കുൽദീപ് യാദവിന്റെ പന്തുകള്‍ തുടർച്ചയായി സിക്സറിന് പറത്തിയതടക്കം 44 റൺസാണ് മാക്സി അടിച്ചത്. 33 പന്തിൽ സാഹ 38 റൺസടിച്ച് ക്യാപ്റ്റന് പിന്തുണ നൽകി.
മിന്നൽത്തുടക്കം
10 പന്തിൽ നാല് ഫോറടക്കം 18 റൺസുമായി സുനിൽ നരൈൻ. 52 പന്തിൽ 8 ഫോറും 3 സിക്സുമായി ക്രിസ് ലിന്‍ - ആശിക്കാവുന്നതിലും അപ്പുറത്തെ തുടക്കമാണ് കൊൽക്കത്തയ്ക്ക് കിട്ടിയത്. ആറോവറിൽ അറുപത് കടന്ന അവർ അനായാസം ലക്ഷ്യത്തിലെത്തുമെന്ന് തോന്നിപ്പിച്ചു.
കളി തിരിച്ച ഓവർ
ലെഗ് സ്പിന്നർ തെവാഡിയ എറിഞ‍്ഞ പത്താമോവറിലാണ് കളി തിരിഞ്ഞത്. ഗൗതം ഗംഭീർ, റോബിൻ ഉത്തപ്പ എന്നിവരുടെ വിലപ്പെട്ട വിക്കറ്റുകൾ തെവാഡിയ വീഴ്ത്തി. പിന്നാലെ മോഹിത് ശർമയുടെ സ്ലോ ബോളുകളും അക്ഷർ പട്ടേൽ, സന്ദീപ് ശർമ, ഹെന്റി എന്നിവരുടെ ക്ലാസ് ബൗളിംഗ് കൂടിയായതോടെ പഞ്ചാബ് കളി പിടിച്ചു.
ഇതാണ് നിലവിലെ സ്ഥിതി
13 കളിയിൽ 16 പോയിൻറുമായി കൊൽക്കത്ത രണ്ടാം സ്ഥാനത്ത് തുടരുന്നു. പഞ്ചാബ് ഇനിയുള്ള രണ്ട് കളികളും ജയിച്ചാൽ 16 പോയിന്‍റുമായി പ്ലേ ഓഫിലെത്താൻ സാധ്യതയുണ്ട്. കൊൽക്കത്തയ്ക്ക് മുംബൈ ഇന്ത്യൻസുമായി ഒരു കളി ബാക്കിയുണ്ട്. അത് ജയിച്ചാൽ പ്ലേ ഓഫിലെത്താം. പുനെ, ഹൈദരാബാദ് ടീമുകളും പ്ലേ ഓഫിനായി പൊരുതുന്നുണ്ട്.