മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം വിജയം. സ്വന്തം തട്ടകത്തിൽ നടന്ന കളിയിൽ ഗുജറാത്ത് ലയണ്‍സിനെ ആറ് വിക്കറ്റിനാണ് മുംബൈ തോല്‍പിച്ചത്. അഞ്ച് കളികളിൽ മുംബൈ ഇന്ത്യൻസിൻരെ നാലാം വിജയമാണ് ഇത്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മേധാവിത്വം പുലർത്താൻ മുംബൈയ്ക്ക് കഴിഞ്ഞു. സ്കോർ ഗുജാറാത്ത് ആറ് വിക്കറ്റിന് 176. മുംബൈ 19.3 ഓവറിൽ നാല് വിക്കറ്റിന് 177.
ജയിക്കാൻ 177 റൺസ് വേണ്ടിയിരുന്ന മുംബൈ ഇന്ത്യയ്ക്ക് ഇത്തവണയും ഞെട്ടിക്കുന്ന തുടക്കമാണ് കിട്ടിയത്. സ്കോർ ബോർഡ് തുറക്കും മുന്പേ പാർഥിവ് പട്ടേൽ പുറത്ത്. വിക്കറ്റ് പ്രവീൺ കുമാറിന്. എന്നാൽ കഴിഞ്ഞ കളിയിലെ പോലെ തകർച്ച ഉണ്ടായില്ല. നിതീഷ് റാണ, രോഹിത് ശർമ, പൊള്ളാർഡ് എന്നിങ്ങനെ പിന്നാലെ വന്ന മൂന്ന് പേരും മികച്ച ഇന്നിംഗ്സുകളോടെ മുന്ന് പന്ത് ബാക്കി നിൽക്കേ മുംബൈയെ ലക്ഷ്യത്തിലെത്തിച്ചു.
നേരത്തെ തുടർച്ചയായ നാലാമത്തെ കളിയിലും ടോസ് നേടിയ രോഹിത് ശർമ ഗുജറാത്തിനെ ബാറ്റിംഗിന് വിടുകയായിരുന്നു. അച്ചടക്കത്തോടെ പന്തെറിഞ്ഞ മുംബൈയ്ക്ക് മുന്നിൽ ഗുജറാത്ത് സ്കോർ ചെയ്യാൻ വിഷമിച്ചു. എന്നാൽ ബ്രണ്ടൻ മക്കുല്ലവും അവസാന ഓവറുകളിൽ തകർത്തടിച്ച ദിനേശ് കാർത്തിക്കും കൂടി അവരെ പൊരുതാവുന്ന സ്കോറിൽ എത്തിക്കുകയായിരുന്നു. നാല് കളിയിൽ ഗുജറാത്തിൻരെ മൂന്നാമത്തെ തോൽവിയാണ് ഇത്.